മകന്റെ രോഗശമനത്തിനായി പതിമൂന്നുകാരിയായ മകളെ ബലി നല്‍കി; അമ്മയും മന്ത്ര വാദിയും, സഹായിയും അറസ്റ്റിൽ
ഝാര്‍ഖണ്ഡിലെ ഹസരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവത്തിൽ പെണ്‍കുട്ടിയുടെ 35 വയസ്സുകാരിയായ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനിയായ ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരാണ് പിടിയിലായത്.
റാഞ്ചി: മകന്റെ അസുഖം മാറുവാനായി പതിമൂന്ന്കാരിയായ മകളെ ബലി നൽകി. ഝാര്‍ഖണ്ഡിലെ ഹസരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവത്തിൽ പെണ്‍കുട്ടിയുടെ 35 വയസ്സുകാരിയായ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനിയായ ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരാണ് പിടിയിലായത്.
ഇളയ മകന്റെ രോഗശാന്തിക്കായി രശ്മി ദേവി ഗ്രാമത്തിലെ മന്ത്രവാദിനിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരന്നു. മകന്റെ രോഗം മാറണമെങ്കില്‍ കന്യകയെ ബലി നല്‍കണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 24ാം തീയതി ഗ്രാമവാസികളെല്ലാം രാമനവമി ആഘോഷങ്ങളുടെ തിരക്കിലായിരുന്ന സമയത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. ശാന്തി ദേവിയുടെ വീട്ടില്‍ വെച്ച് അമ്മയും ഭീം റാമും ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പൂജയുടെ ഭാഗമായി പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മന്ത്രവാദിനി മരത്തടി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതായും, രക്തം ശേഖരിക്കാനായി ഭീം റാം പെണ്‍കുട്ടിയുടെ തലയില്‍ മാരകമായി പരിക്കേല്‍പ്പിച്ചതായും പൊലീസ് പറഞ്ഞു.കൊലപാതകത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഒരു തോട്ടത്തില്‍ കുഴിച്ചിട്ടു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന് വരുത്തിത്തീര്‍ത്ത് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഫോറന്‍സിക് പരിശോധനയിലോ ഇത് സ്ഥിരീകരിക്കാനായില്ല. മകളെ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു രശ്മി ദേവി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിറ്റേദിവസം ഗ്രാമത്തിലെ ഒരു പാടത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതിയായ ഭീം റാമിനെതിരെ തന്റെ സഹോദരഭാര്യയെയും മറ്റൊരാളെയും കൊലപ്പെടുത്തിയ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.