എസ്ബിഐ ശാഖയില്‍ നിന്ന് 17 കിലോ സ്വര്‍ണം കവര്‍ന്ന മോഷ്ടാക്കള്‍ അഞ്ചു മാസത്തിന് ശേഷം പിടിയില്‍

പ്രതികള്‍ ആരും മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ലെന്നതും അന്വേഷണത്തെ സങ്കീര്‍ണമാക്കി. 

 
police

വായ്പ നിരസിച്ചതിനെ തുടര്‍ന്നാണ് വിജയകുമാര്‍ മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കര്‍ണാടകയിലെ ദാവണ്‍ഗരെ ജില്ലയിലെ ന്യാമതി എസ്ബിഐ ശാഖയില്‍ നിന്ന് 17 കിലോ സ്വര്‍ണം കവര്‍ന്ന മോഷ്ടാക്കളെ അഞ്ച് മാസത്തിന് ശേഷം അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരനായ തമിഴ്നാട് മധുര സ്വദേശി വിജയ് കുമാര്‍ അടക്കമുള്ള ആറ് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. വിജയകുമാറിന് പുറമെ അജയ്കുമാര്‍, അവരുടെ ഭാര്യാ സഹോദരന്‍ പരമാനന്ദ, മൂന്ന് പ്രദേശ വാസികള്‍ എന്നിവരാണ് പിടിയിലായത്. വര്‍ഷങ്ങളായി ന്യാമതിയില്‍ മധുരപലഹാര വ്യാപാരം നടത്തിവരികയായിരുന്നു ഇവര്‍. 

വായ്പ നിരസിച്ചതിനെ തുടര്‍ന്നാണ് വിജയകുമാര്‍ മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 2024 ഒക്ടോബര്‍ 26 ന് രാത്രിയില്‍ ബാങ്ക് കൊള്ളയടിച്ച ശേഷം, മധുരയിലെ ഫാംഹൗസില്‍ സ്വര്‍ണ്ണം കുഴിച്ചിടുകയായിരുന്നു. 17 കിലോ സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ ബാങ്ക് കവര്‍ച്ച ഡോക്യുമെന്ററികളും യൂട്യൂബ് വീഡിയോകളും കൂടാതെ ക്രൈം ഡ്രാമയായ ' മണി ഹീസ്റ്റ് ' 15 തവണ കണ്ടിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. ബേക്കറി ബിസിനസിനായി വിജയ് മുമ്പ് ബ്രാഞ്ചില്‍ 15 ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ സിബില്‍ സ്‌കോര്‍ കാരണം അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കപ്പെട്ടു. തുടര്‍ന്ന് നിരാശനായ ഇയാള്‍ മോഷണം ആസൂത്രണം ചെയ്തുവെന്ന് ദാവണ്‍ഗരെ ഐജി രവികാന്തെ ഗൗഡ പറഞ്ഞു. ആറ് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കവര്‍ച്ച. പ്രതികള്‍ ആരും മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ലെന്നതും അന്വേഷണത്തെ സങ്കീര്‍ണമാക്കി. 

സ്‌ട്രോങ്ങ് റൂം ലോക്കറുകളിലൊന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊട്ടിച്ച് അകത്ത് കടക്കാന്‍ വേണ്ടി ജനാലയില്‍ നിന്ന് ഇരുമ്പ് ഗ്രില്‍ നീക്കം ചെയ്തായിരുന്നു ലോക്കര്‍ തുറന്ന് പണയം വച്ച സ്വര്‍ണ്ണം കവര്‍ന്നത്. കവര്‍ച്ചക്കായി ബാങ്കിന് രണ്ടുദിവസം തുടര്‍ച്ചയായി അവധി ലഭിച്ച ദിവസങ്ങളാണ് തെരഞ്ഞെടുത്തത്. ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആറും മോഷ്ടാക്കള്‍ കൊണ്ടുപോയി.  ഫോറന്‍സിക് വിശകലനത്തെ തടസ്സപ്പെടുത്തുന്നതിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് മുളകുപൊടി വിതറി