പാര്‍ട്ടിയില്‍ പരിഷ്‌കരണം വേണം; ദിഗ്വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂര്‍ എം പി

 

കോണ്‍ഗ്രസിന് 140 വര്‍ഷത്തെ ചരിത്രം ഉണ്ട്. അതില്‍ നിന്നും ഒരുപാട് പഠിക്കാന്‍ ഉണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.

 

ബിജെപിയെ താന്‍ പിന്തുണച്ചിട്ടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

പാര്‍ട്ടിയില്‍ പരിഷ്‌കരണം വേണമെന്ന മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂര്‍ എം പി. പാര്‍ട്ടി ശക്തിപ്പെടണമെന്ന് ദിഗ്വിജയ് സിങ്ങിനും ആഗ്രഹിക്കാന്‍ കഴിയും എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഏതൊരു പാര്‍ട്ടിയിലും അച്ചടക്കം പ്രധാനമാണെന്ന് പ്രതികരിച്ച ശശി തരൂര്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട ദിഗ്വിജയ് സിങ്ങിന്റെ നിലപാടിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

ബിജെപിയെ താന്‍ പിന്തുണച്ചിട്ടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. താന്‍ പറഞ്ഞതിനെ വളച്ചൊടിക്കുകയാണെന്നും താന്‍ പറയുന്നത് കേള്‍ക്കണം, എഴുതുന്നത് പഠിക്കണം എന്നും ശശി തരൂര്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന് 140 വര്‍ഷത്തെ ചരിത്രം ഉണ്ട്. അതില്‍ നിന്നും ഒരുപാട് പഠിക്കാന്‍ ഉണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി. പാര്‍ട്ടി ശക്തിപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ സുഹൃത്തുക്കളാണ്, സംസാരം സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം അതില്‍ ഒരു സംശയവുമില്ല' എന്നായിരുന്നു അതിനുശേഷം സിംഗുമായി സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള തരൂരിന്റെ മറുപടി.

കഴിഞ്ഞ ദിവസമാണ് ദിഗ്വിജയ് സിങ്ങ് ആര്‍എസ്എസിന്റെ സംഘടനാ പാടവത്തെ പുകഴ്ത്തി രംഗത്ത് വന്നത്. എല്‍ കെ അദ്വാനിക്ക് സമീപമായി, നിലത്തിരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചായിരുന്നു സിങിന്റെ പോസ്റ്റ്. ഒരിക്കല്‍ നിലത്തിരുന്നിരുന്ന, താഴെത്തട്ടിലുള്ള പ്രവര്‍ത്തകന് എങ്ങനെ വളര്‍ന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ആര്‍എസ്എസ് എന്നും അതാണ് സംഘടനയുടെ ശക്തി എന്നുമായിരുന്നു ദിഗ്വിജയ് സിങ്ങ് പറഞ്ഞത്.