ക്ലാസിലെ പ്രോഗ്രസ് കാര്‍ഡ് തിരുത്തി ; 9 കാരിയെ കൊന്നു കത്തിച്ച് പിതാവ്

കത്തിക്കാന്‍ തുടങ്ങവേ അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിച്ചു.

 

സംഭവത്തില്‍ പിതാവ് ശാന്താറാം ദുര്യോധന്‍ ചവാനേയും രണ്ടാനമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂളിലെ പരീക്ഷയുടെ മാര്‍ക്കില്‍ കള്ളം പറഞ്ഞതിന് 9 വയസു മാത്രം പ്രായമുള്ള മകളെ പിതാവ് വെട്ടിനുറുക്കി. തെളിവ് നശിപ്പിക്കാന്‍ മൃതദേഹം തുണിക്കെട്ടിലാക്കി കത്തിക്കാനും ശ്രമിച്ചു. പൂനെയിലെ ദൗണ്ടിലാണ് സംഭവം. അനാമികയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ശാന്താറാം ദുര്യോധന്‍ ചവാനേയും രണ്ടാനമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു.

ശാന്താറാമിന്റെ ആദ്യ വിവാഹത്തിലെ മകളാണ് അനാമിക.ശാന്താറാമിന്റെ നിലവിലെ ഭാര്യയുടെ ആദ്യബന്ധത്തിലെ മകനായ സന്‍സ്‌കറും അനാമികയും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. സന്‍സ്‌കര്‍ ഒന്നാമതെത്തിയപ്പോള്‍ അനാമിക രണ്ടാം സ്ഥാനത്തായി. ഇക്കാര്യം പറഞ്ഞ് വീട്ടില്‍ വഴക്കായി. വിഷമത്തിലായ അനാമിക സന്‍സ്‌കറിന്റെ പ്രോഗ്രസ് കാര്‍ഡിലെ പേരുമാറ്റി തന്റേതാക്കി. ഇതിനെ ചോല്ലിയുള്ള തര്‍ക്കത്തില്‍ പിതാവ് തടി മുറിക്കുന്ന മെഷീന്‍ ഉപയോഗിച്ച് അനാമികയെ ആക്രമിച്ചു.അടിയേറ്റ അനാമിക തല്‍ക്ഷണം മരിച്ചു. മകള്‍ മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹം മറവു ചെയ്യാനായി ശാന്താറാമിന്റെയും ഭാര്യയുടേയും ശ്രമം. തുണിയില്‍ കെട്ടി കത്തിക്കാന്‍ തുടങ്ങവേ അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിച്ചു.സംഭവ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനമ്മയേയും പൊലീസ് പ്രതിയാക്കി. കുറ്റകൃത്യം പൊലീസിനെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് കേസ്. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.