അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ച് ടൂറിസ്റ്റ് വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

റോബിന്‍ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.
 

മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ച് ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിന്‍ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.

2023 മെയില്‍ നിലവില്‍ വന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം, ഓരോ പോയിന്റിലും നിര്‍ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും, പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

ഹര്‍ജിയില്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത യാത്രക്കാരുമായി സര്‍വീസ് നടത്താന്‍ റോബിന്‍ ബസിന് കോടതി ഇടക്കാല ഉത്തരവില്‍ അനുവാദം നല്‍കിയിരുന്നു. പെര്‍മിറ്റ് ചട്ടലംഘനമുണ്ടായാല്‍ പിഴ ഈടാക്കി, വാഹനത്തിന്റെ യാത്ര തുടരാനും കോടതി അനുമതി നല്‍കിയിരുന്നു. മറ്റ് ചില ഹര്‍ജിക്കാരുടെ വാഹനങ്ങള്‍ക്ക് പിഴ ഇട്ട നടപടിയും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.