മമത ബാനര്‍ജിയുടെ വസതിയില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സംഘം പരിശോധന നടത്തി

ഇന്‍ഡ്യ മുന്നണിയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും ദില്ലിയിലായിരുന്നു

 

സംസ്ഥാന അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ വൈകുന്നേരത്തോടെയാണ് കൊല്‍ക്കത്തയിലെ 30ബി ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലുള്ള മമത ബാനര്‍ജിയുടെ വസതിയിലെത്തിയത്.

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വസതിയില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) സംഘം പരിശോധന നടത്തി. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒപ്പുകള്‍ വ്യാജമായി ചമച്ചെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടി. സെര്‍ച്ച് വാറണ്ടുമായി എത്തിയായിരുന്നു പരിശോധന. കേസിന്റെ ഭാഗമായി തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുടെ വസതിയിലും സിഐഡി സംഘം ഒരേസമയം പരിശോധന നടത്തി.

സംസ്ഥാന അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ വൈകുന്നേരത്തോടെയാണ് കൊല്‍ക്കത്തയിലെ 30ബി ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലുള്ള മമത ബാനര്‍ജിയുടെ വസതിയിലെത്തിയത്. ഈ വസതി തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര പാര്‍ട്ടി ഓഫീസായും പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക പൊലീസിന്റെയും വന്‍ വനിതാ പൊലീസ് സന്നാഹത്തിന്റെയും അകമ്പടിയോടെയാണ് സിഐഡി സംഘം മമതയുടെ വീട്ടിലേത്തിയത്. പാര്‍ട്ടി നേതാക്കള്‍ ആദ്യം തടസ്സവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് ചെറിയൊരു വാക്കേറ്റമുണ്ടായെങ്കിലും ഒടുവില്‍ സിഐഡി സംഘം ഉള്ളില്‍ പ്രവേശിച്ച് തിരച്ചിലും രേഖകളുടെ പരിശോധനയും നടത്തി.

ഇന്‍ഡ്യ മുന്നണിയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും ദില്ലിയിലായിരുന്നു