80ാം സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും

സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ന് ചെങ്കോട്ടയില്‍ വന്ദേ മാതരം ആലപിക്കുന്നത്.

 

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

രാജ്യത്തിന്റെ 80ാം സ്വാതന്ത്ര്യദിന ആഘോഷം ഇന്ന്. ചെങ്കോട്ടയില്‍ രാവിലെ 07:30 യോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തും. പതാക ഉയര്‍ത്തുന്നതിനോടൊപ്പം 21 ആചാരവെടികള്‍ മുഴക്കും. ദേശീയ പതാകയേന്തിയ MI 17 വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പിന്നാലെ ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കും.

സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ന് ചെങ്കോട്ടയില്‍ വന്ദേ മാതരം ആലപിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം 22 ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഭാഷിണി AI സാങ്കേതികവിദ്യ ഉപയോഗിക്കും. ചെങ്കോട്ടയിലെ അതിഥികള്‍ക്കുള്ള ഇരിപ്പിട മേഖലകള്‍ക്ക് ഇത്തവണ ഇന്ത്യയിലെ വിവിധ കായലുകളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്.


സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളാണ് നടക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ രാവിലെ 9 മണിക്ക് ദേശീയപതാക ഉയര്‍ത്തും. ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തും. സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂളുകളിലും വന്ദേമാതരം ഉണ്ടായിരിക്കില്ല.