ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക 25 ലക്ഷമാക്കി സര്‍ക്കാര്‍

ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്നലെ രാജിവെച്ചിരുന്നു.

 

നേരത്തെ പ്രഖ്യാപിച്ച തുക അപര്യാപ്തമെന്ന് ആരോപിച്ച് ബിജെപി അടക്കം രംഗത്തുവന്നിരുന്നു.

ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍. തിക്കിലും തിരക്കിലും പെട്ട് മരിച്ച 11 പേരുടെയും കുടുംബത്തിന് നല്‍കേണ്ട തുക 10 ലക്ഷത്തില്‍ നിന്നും 25 ലക്ഷമായി ഉയര്‍ത്തി. നേരത്തെ പ്രഖ്യാപിച്ച തുക അപര്യാപ്തമെന്ന് ആരോപിച്ച് ബിജെപി അടക്കം രംഗത്തുവന്നിരുന്നു. പിന്നാലെയാണ് തുക വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്നലെ രാജിവെച്ചിരുന്നു. സെക്രട്ടറി ശങ്കര്‍, ട്രഷറര്‍ ഇ എസ് ജയറാം എന്നിവരാണ് രാജിവെച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്‍പിലെ തിക്കും തിരക്കുമാണ് അപകടത്തിന് കാരണമായത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തില്‍ സ്വീകരണചടങ്ങ് സംഘടിപ്പിച്ചത്. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്. തിക്കിലും തിരക്കിലുംപെട്ട് പതിനാലുവയസുകാരി ഉള്‍പ്പെടെ 11 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു.