കോക്രോച്ച് പാര്‍ട്ടിയുടെ ലക്ഷ്യം  ഇന്ത്യയേയും നരേന്ദ്രമോദി സര്‍ക്കാരിനേയും തകര്‍ക്കൽ; പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയേയും നരേന്ദ്രമോദി സര്‍ക്കാരിനേയും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ചിലര്‍ വിദേശത്തിരുന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് കോക്രോച്ച് പാര്‍ട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഇവരുടെ ശ്രമത്തിന് നമ്മുടെ 'പ്രതിപക്ഷ പാര്‍ട്ടികളിലെ' ചിലരുടെ സഹായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

തിരുവനന്തപുരം: ഇന്ത്യയേയും നരേന്ദ്രമോദി സര്‍ക്കാരിനേയും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ചിലര്‍ വിദേശത്തിരുന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് കോക്രോച്ച് പാര്‍ട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഇവരുടെ ശ്രമത്തിന് നമ്മുടെ 'പ്രതിപക്ഷ പാര്‍ട്ടികളിലെ' ചിലരുടെ സഹായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയും ബോട്ടുകളും എഐയുമൊക്കെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലത്ത്, വ്യാജ വാര്‍ത്തകളും ആഖ്യാനങ്ങളും ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണ്. പുറമേയ്ക്ക് വളരെ സ്വാഭാവികമെന്ന് തോന്നിയേക്കാമെങ്കിലും, രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളാണ് ഇവയെല്ലാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ പറയുന്നു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യയെയും Narendra Modi സര്‍ക്കാരിനെയും ലക്ഷ്യമിട്ട് നിക്ഷിപ്ത താല്പര്യക്കാരായ ചിലര്‍ വിദേശത്തിരുന്ന് ആസൂത്രണം ചെയ്ത മറ്റൊരു ഗൂഢാലോചനയാണ് #CockroachParty. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഇവരുടെ ശ്രമത്തിന് നമ്മുടെ 'പ്രതിപക്ഷ പാര്‍ട്ടികളിലെ' ചിലരുടെ സഹായവുമുണ്ട്.

സോഷ്യല്‍ മീഡിയയും ബോട്ടുകളും എഐയുമൊക്കെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലത്ത്, വ്യാജ വാര്‍ത്തകളും ആഖ്യാനങ്ങളും ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണ്. പുറമേയ്ക്ക് വളരെ സ്വാഭാവികമെന്ന് തോന്നിയേക്കാമെങ്കിലും, രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളാണ് ഇവയെല്ലാം.

ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ, പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൈവരിക്കുന്ന വളര്‍ച്ചയും നേട്ടങ്ങളും പല വിദേശ രാജ്യങ്ങള്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് തടയിടാന്‍ അവര്‍ ഇനിയും പലവിധ തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.

കോവിഡ് മഹാമാരി മുതല്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധവും, യുഎസ്-ഇറാന്‍ സംഘര്‍ഷവും, ആഗോള ഊര്‍ജ്ജ പ്രതിസന്ധികളും, ചൈനീസ് കടന്നുകയറ്റവും വരെ ലോകത്തിലെ വന്‍ശക്തികളെപ്പോലും ഉലച്ചുകളഞ്ഞ വലിയ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ കുറച്ചുകാലമായി ലോകം കടന്നുപോയത്. എന്നാല്‍, ഈ കൊടുങ്കാറ്റുകള്‍ക്കിടയിലും ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കാനും, നമ്മുടെ സമ്പദ്വ്യവസ്ഥയെ വളര്‍ച്ചയുടെ പാതയില്‍ മുന്നോട്ട് നയിക്കാനും പ്രധാനമന്ത്രി മോദിജിയ്ക്ക് സാധിച്ചു.

ഇതാണ് യഥാര്‍ത്ഥ നേതൃത്വത്തിന്റെ കരുത്ത്. രാജ്യവും ലോകവും ഇത്തരം വലിയ വെല്ലുവിളികള്‍ നേരിടുമ്പോള്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചില വിദേശ ശക്തികള്‍ക്കോ, ഇവിടുത്തെ തരംതാണ പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ക്കോ, കുറച്ചു മോദി വിരുദ്ധ കോമാളികള്‍ക്കോ ഒന്നും തന്നെ എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാനുള്ള നമ്മുടെ ഒത്തൊരുമയെയും ദൃഢനിശ്ചയത്തെയും തളര്‍ത്താന്‍ കഴിയില്ല.