മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; പൊലീസിന് നേരെ കല്ലെറിഞ്ഞ് പ്രതിഷേധക്കാര്‍

പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. റോഡ് തടഞ്ഞും പ്രതിഷേധം ഉണ്ടായി. റോഡില്‍ പ്രതിഷേധക്കാര്‍ ടയര്‍ കത്തിച്ചു.

 

കുക്കി എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിന്റെ ഭാഗം ആയതിലാണ് പ്രതിഷേധം.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലാണ് പൊലീസുമായി സംഘര്‍ഷമുണ്ടായത്. കുക്കി എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിന്റെ ഭാഗം ആയതിലാണ് പ്രതിഷേധം. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. റോഡ് തടഞ്ഞും പ്രതിഷേധം ഉണ്ടായി. റോഡില്‍ പ്രതിഷേധക്കാര്‍ ടയര്‍ കത്തിച്ചു.

മണിപ്പൂര്‍ മുഖ്യമന്ത്രി യുംനാം ഖേംചന്ദിനെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. സുരക്ഷാ സേന ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയായിരുന്നു. സേനയ്‌ക്കെതിരെ ജനക്കൂട്ടം കല്ലെറിഞ്ഞതിനാല്‍ ഇത് ലാത്തിച്ചാര്‍ജ്ജിന് കാരണമായി. സംഭവത്തില്‍ രണ്ട് പേര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.

ഇന്നലെയാണ് രാഷ്ട്രപതി ഭരണത്തിന് വിരാമമിട്ടുകൊണ്ട് മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവ് നെംചാ കിപ്‌ജെനും നാഗ വിഭാഗത്തില്‍ നിന്നുള്ള ലോസി ദിഖോയും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. ഡല്‍ഹിയില്‍ നിന്ന് ഓണ്‍ലൈനായി ആണ് നെംചാ കിപ്‌ജെന്‍ സത്യപ്രതിജ്ഞ ചെയ്തത് ബിജെപിയില്‍ നിന്നും നാഗ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്നും ഒരോ എം എല്‍ എ മാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കുക്കി മെയ്തയ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം ഒരുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു സര്‍ക്കാര്‍ രൂപീകരണം.