തൊഴിലാളികൾക്ക് ശമ്പളം കറൻസിയായി നൽകുന്നത് നിരോധിച്ച് തെലങ്കാന
തൊഴിലാളികൾക്ക് കറൻസി നോട്ടുകളായി ശമ്പളം വിതരണം ചെയ്യുന്നത് നിരോധിച്ച് തെലങ്കാനയിലെ രേവന്ത് റെഡ്ഢി സർക്കാർ. ശമ്പളം ബാങ്ക് അക്കൗണ്ട് വഴി ഡിജിറ്റലായി കൈമാറുന്നത് നിർബന്ധമാക്കി.
ഹൈദരാബാദ്: തൊഴിലാളികൾക്ക് കറൻസി നോട്ടുകളായി ശമ്പളം വിതരണം ചെയ്യുന്നത് നിരോധിച്ച് തെലങ്കാനയിലെ രേവന്ത് റെഡ്ഢി സർക്കാർ. ശമ്പളം ബാങ്ക് അക്കൗണ്ട് വഴി ഡിജിറ്റലായി കൈമാറുന്നത് നിർബന്ധമാക്കി. കൂടാതെ, സംസ്ഥാനത്തെ അസംഘടിത മേഖലകളിലുൾപ്പെടെ മിനിമം വേതനം വർധിപ്പിച്ചു.
ഗിഗ് തൊഴിലാളികളെയും കുറഞ്ഞ വേതന പരിരക്ഷയുടെ പരിധിയിൽ കൊണ്ടുവരുകയും ചെയ്തു. കേന്ദ്ര സർക്കാറിന്റെ ‘കോഡ് ഓൺ വേജസ് 2019’ലെ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കുന്നതാണ് തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പുതിയ സർക്കാർ ഉത്തരവ്. ഇതോടെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ‘കുറഞ്ഞ വേതന നിയമം 1948’ പൂർണമായി റദ്ദാക്കപ്പെട്ടു.
കുറഞ്ഞ വേതനം നിശ്ചയിക്കാൻ തൊഴിലാളികളെ വൈദഗ്ധ്യമില്ലാത്തത്, അർധ വൈദഗ്ധ്യമുള്ളത്, വൈദഗ്ധ്യമുള്ളത്, ഉയർന്ന വൈദഗ്ധ്യമുള്ളത് എന്നിങ്ങനെ നാലായി തിരിച്ചു. കൂടാതെ, എട്ട് മണിക്കൂർ ജോലിക്ക് ശേഷമുള്ള അധിക സമയത്തിനും പൊതു അവധി ദിവസങ്ങളിലെയും പ്രതിവാര അവധി ദിവസങ്ങളിലെയും ജോലികൾക്ക് ഇരട്ടി ശമ്പളം നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.