തെലങ്കാനലും ബുൾഡോസർ രാജ് ; അർധരാത്രി കുടിയൊഴിപ്പിച്ചത് 600ലധികം വീടുകൾ

തെലങ്കാനലും ബുൾഡോസർ നടപടി. ഫെബ്രുവരി 25 ബുധനാഴ്ച പുലർച്ചെ തെലങ്കാനയിലെ ഖമ്മമിലെ മുനിസിപ്പൽ അധികൃതർ വെലുഗുമാറ്റ്‌ല ഗ്രാമത്തിലെ ഏകദേശം
 

 ഹൈദരാബാദ്:  തെലങ്കാനലും ബുൾഡോസർ നടപടി. ഫെബ്രുവരി 25 ബുധനാഴ്ച പുലർച്ചെ തെലങ്കാനയിലെ ഖമ്മമിലെ മുനിസിപ്പൽ അധികൃതർ വെലുഗുമാറ്റ്‌ല ഗ്രാമത്തിലെ ഏകദേശം 30 ഏക്കർ ഭൂദാൻ ഭൂമിയിലെ വീടുകൾ പൊളിച്ചുമാറ്റി, 600 ലധികം കുടുംബങ്ങൾ ഇതോടെ വഴിയാധാരമായി. ജനുവരി 17-ലെ കുടിയിറക്കൽ ഉത്തരവ് ഉദ്ധരിച്ച് റവന്യൂ വകുപ്പിലെയും തെലങ്കാന ഭൂദാൻ യജ്ഞ ബോർഡിലെ ഉദ്യോഗസ്ഥർ നടപടിയെ ന്യായീകരിച്ചുവെങ്കിലും അർധരാത്രിയിൽ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് വീടുകൾ പൊളിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. വിനോബ ഭാവെ പ്രസ്ഥാനകാലത്ത് ഭൂരഹിതരായ ദരിദ്ര കുടുംബങ്ങൾക്ക് അനുവദിച്ചതാണ് ഭൂദാൻ ഭൂമി.

ഭൂമി പൊതു സ്വത്താണെന്നും വെള്ളപ്പൊക്കം തടയാനായി കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ പറഞ്ഞു. വിനോബ നവോദയ കോളനിയും സമീപ പ്രദേശങ്ങളും പൊളിച്ചുമാറ്റലിൽ ഉൾപ്പെട്ടു. കനത്ത പോലീസ് സാന്നിധ്യത്തിൽ ബുൾഡോസറുകൾ വീടുകൾ തകർത്തു. താമസക്കാരും രാഷ്ട്രീയ നേതാക്കളും ഒഴിപ്പിക്കലിനെ ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവർത്തനമെന്നാണ് വിശേഷിപ്പിച്ചത്. പൊളിക്കൽ നടപടികൾ പ്രതിഷേധങ്ങൾക്ക് കാരണമായി. റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങളാണ് നടപടിക്ക് പിന്നിലെ യഥാർത്ഥ കാരണമെന്ന് ആരോപിക്കപ്പെട്ടു.

സാധുവായ പട്ടയങ്ങൾ കൈവശമുണ്ടെന്ന് താമസക്കാർ പറഞ്ഞു. എന്നാൽ, 2023 ജൂലൈയിൽ മുൻ ബിആർഎസ് സർക്കാരിന്റെ കാലത്താണ് ഈ പ്രക്രിയ ആരംഭിച്ചതെന്നും, ദുരിതബാധിതർക്ക് വീടുകൾ നിർമ്മിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും പരാജയപ്പെട്ടുവെന്നും റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി ബുൾഡോസർ നടപടിയെ ന്യായീകരിച്ചു. അതേസമയം, മതിയായ അറിയിപ്പ് നൽകാതെ അർദ്ധരാത്രിയിലാണ് ഒഴിപ്പിക്കൽ നടത്തിയതെന്ന് താമസക്കാർ പറഞ്ഞു. ദശാബ്ദം മുമ്പ് വെലുഗുമാറ്റ്‌ലയിൽ സ്ഥിരതാമസമാക്കിയവർ, 2014-ൽ നൽകിയ സാധുവായ പട്ടയങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് പറഞ്ഞു. സിമന്റ് കോൺക്രീറ്റ് റോഡുകൾ നിർമ്മിക്കുകയും വെള്ളം, വൈദ്യുതി കണക്ഷനുകൾ നൽകുകയും ചെയ്ത മുൻ ഭരണകൂടങ്ങൾ തങ്ങൾക്ക് വീട്ടുനമ്പറുകളും നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു വ്യാഴാഴ്ച സ്ഥലം സന്ദർശിക്കുകയും ഇരകളെ ആശ്വസിപ്പിക്കുകയും നിയമപോരാട്ടം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. ബിആർഎസ് അധികാരത്തിൽ തിരിച്ചെത്തിയാൽ വീടുകൾ പുനർനിർമിക്കുമെന്ന് കെടിആർ വാഗ്ദാനം ചെയ്തു. നാഗ്പൂർ-അമരാവതി നിർദ്ദിഷ്ട ഹൈവേയ്ക്ക് സമീപം റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് കുടിയൊഴിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.