'തമിഴ്‌നാട്ടിൽ ജീവിച്ചിരിക്കുന്ന ഒരു കോടി വോട്ടർമാർ മരിച്ചവരായി മാറിയേക്കാം' ; കമൽ ഹാസൻ
ന്യൂഡൽഹി : രാജ്യസഭയിൽ മക്കൾ നീതി മയ്യം (എം.എൻ.എം) എം.പി കമൽ ഹാസൻ കന്നിപ്രസംഗത്തിൽ കസറി. ജനങ്ങൾക്കുവേണ്ടി സംസാരിക്കാൻ പല രംഗങ്ങളിലുള്ളവരാണ് സഭയിൽ എത്തുന്നതെന്നും സിനിമയിലൂടെയാണ് തനിക്ക് ഈ കവാടം തുറന്നു കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
പല സംസ്ഥാനങ്ങളിലും നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വോട്ടർമാർക്ക് തെരഞ്ഞെടുപ്പു കമീഷൻ അവകാശം നിഷേധിക്കുന്നതിൽ അദ്ദേഹം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ഞങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുമ്പോൾ കമീഷൻ വോട്ട് ചെയ്യാനുള്ള ഞങ്ങളുടെ അവകാശം പരിശോധിക്കുകയാണ്. അവർ അക്ഷരത്തെറ്റുകളും വിലാസത്തിലെ പിശകുമാണ് പരിശോധിച്ച് കണ്ടുപിടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബീഹാർ ജീവിച്ചിരിക്കുന്ന മരിച്ചവരുടെ നാടായി മാറിയിരിക്കുന്നു. ഈ രോഗം രാജ്യത്തുടനീളം പടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമീഷൻ തീർച്ചയായും ഈ രോഗം പടരാൻ സഹായിക്കുകയാണ്. തമിഴ്‌നാട്ടിൽ ഉടൻ തന്നെ ഒരു കോടിയോളം ജീവിച്ചിരിക്കുന്നവർ മരിച്ചവരായി മാറിയേക്കുമോയെന്നാണ് ഭയമെന്നും കമൽ ഹാസൻ തുറന്നടിച്ചു.
തമിഴ് ഭാഷയിലെ തൻറെ ഗുരുനാഥന്മാരിൽ ഒരാൾ അണ്ണാദുരൈ ആണെന്നും, സ്വന്തം ഭാഷയിലും സംസ്കാരത്തിലും അവകാശങ്ങളിലുമുള്ള കടന്നു കയറ്റങ്ങളെ ശക്തമായി എതിർക്കണമെന്നുമാണ് അദ്ദേഹം പഠിപ്പിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.