സ്വകാര്യ സ്‌കൂള്‍ ക്യാംപസുകളില്‍ രാഷ്ട്രീയ, മത പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍
സ്‌കൂള്‍ ക്യാംപസില്‍ രാഷ്ട്രീയമോ, മതപരമായ പരിപാടികളോ നടത്താന്‍ സംഘടനകള്‍ക്കോ, വ്യക്തികള്‍ക്കോ അനുമതി ഉണ്ടാകില്ല
ചെന്നൈ: സ്വകാര്യ സ്‌കൂള്‍ ക്യാംപസുകളില്‍ രാഷ്ട്രീയ - മത പരിപാടികള്‍ നടത്തുന്നതിനെ തമിഴ് നാട് സർക്കാർ വിലക്കി. ഇത് സംബന്ധിച്ച് 'തമിഴ്നാട് പ്രൈവറ്റ് സ്‌കൂള്‍സ് (റെഗുലേഷന്‍) റൂള്‍സ്, 2023'-ല്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ഇതോടെ സ്‌കൂള്‍ ക്യാംപസില്‍ രാഷ്ട്രീയമോ, മതപരമായ പരിപാടികളോ നടത്താന്‍ സംഘടനകള്‍ക്കോ, വ്യക്തികള്‍ക്കോ അനുമതി ഉണ്ടാകില്ല. സ്‌കൂള്‍ വളപ്പുകളില്‍ ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നതു വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്.
സ്‌കൂള്‍ ക്യാംപസുകള്‍ ഇനി മുതല്‍ പഠനസംബന്ധമായ ആവശ്യങ്ങള്‍ക്കും വിദ്യാര്‍ഥി ക്ഷേമ പരിപാടികള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും മാര്‍ച്ച് രണ്ടിന് ഇറക്കിയ ഉത്തരവില്‍ പറയുന്നു. 2024ല്‍ മഹാവിഷ്ണു എന്ന ആത്മീയ പ്രഭാഷകന്‍ പങ്കെടുത്ത പരിപാടി വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കടലൂരിലെ സരസ്വതി വിദ്യാലയത്തില്‍ സേവാഭാരതിയുടെ ക്യാംപ് നടത്താന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനത്തെ ലക്ഷ്യം വെച്ചല്ലെന്ന് പുതിയ ഉത്തരവെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവ് കൊണ്ടുവന്നതെന്നും അധികൃതര്‍ പറയുന്നു.