ആർത്താവാവധി നിയമപരമാക്കിയാൽ അത് സ്ത്രീകളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയേക്കാമെന്ന് സുപ്രീം കോടതി

ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി നിയമ നിര്‍മാണം നടത്തിയാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ നിയമിക്കാന്‍ വിമുഖത കാട്ടിയേക്കും എന്ന ആശങ്കയാണ് കോടതി മുന്നോട്ട് വയ്ക്കുന്നത്. 

 

 ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് തൊഴില്‍ ലഭ്യതയെ ബാധിച്ചേക്കുമെന്ന് സുപ്രീം കോടതി. ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി നിയമ നിര്‍മാണം നടത്തിയാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ നിയമിക്കാന്‍ വിമുഖത കാട്ടിയേക്കും എന്ന ആശങ്കയാണ് കോടതി മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് ആർത്താവാവധി നിയമപരമാക്കിയാൽ അത് സ്ത്രീകളുടെ തൊഴിലവസരങ്ങൾ  ഇല്ലാതാക്കിയേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ ഒരു കാരണം കൊണ്ട് സ്ത്രീകളെ ജോലിക്കെടുക്കാൻ മാനേജ്മെന്‍റുകൾ മടിച്ചെക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.

സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്നോ ആർത്തവം എന്തോ മോശമായ ഒന്നാണെന്നോ ഉള്ള തെറ്റായധാരണ ഇത് സമൂഹത്തിൽ സൃഷ്ടിക്കുമെന്നും അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠിയുടെ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തൊഴിലുടമകളുടെ നിലപാട് പരിഗണിക്കാതെ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് അപകടകരമാണ്. നിയമം നിർബന്ധമാക്കിയാൽ ജുഡീഷ്യറിയിലോ സർ‌ക്കാർ സ്ഥാപനങ്ങളിലോ അടക്കം തൊഴിലവസരങ്ങളിൽ നിന്ന് സ്ത്രീകൾ മാറ്റി നിർത്തപ്പെട്ടേക്കാം, നിലവിൽ ചില സ്വകാര്യ കമ്പനികൾ ആർത്തവാവധി നൽകുന്നുണ്ടെങ്കിലും അത് സ്വമേധയാ നൽകുന്നതാണെന്നും അത് നിയമപരമായി നിർബന്ധിക്കുന്നത് സ്ത്രീകളുടെ കരിയർതന്നെ ഇല്ലാതാക്കിയേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.