ഇത് ചാര ആപ്പ് ; സഞ്ചാർ സാഥി ആപ്പ് ജനങ്ങളുടെ സ്വകാര്യതയ്ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് പ്രിയങ്ക ഗാന്ധി

 

ന്യൂഡൽഹി : എല്ലാ മൊബൈൽ ഫോണുകളിലും 'സഞ്ചാർ സാഥി' ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ (ഡിഒടി) ഉത്തരവിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ജനങ്ങളുടെ സ്വകാര്യതയ്ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. എല്ലാ പൗരന്മാരെയും നിരീക്ഷിക്കാനാണ് സർക്കാരിന്റെ ഉദ്ദേശം.

ഇത് ഫോൺ ചോർത്തലിനെക്കുറിച്ചല്ല. അവർ മുഴുവൻ രാജ്യത്തെയും സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുകയാണ്. സർക്കാർ ഒരു വിഷയവും ചർച്ച ചെയ്യാൻ അനുവദിക്കാത്തതിനാൽ പാർലമെന്റ് പ്രവർത്തിക്കുന്നില്ലെന്നും അവർ പറഞ്ഞു. സൈബർ തട്ടിപ്പുകൾ റിപോർട്ട് ചെയ്യുന്നതിന് ഒരു സംവിധാനം ആവശ്യമാണെന്നും എന്നാൽ സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് ആളുകളുടെ വ്യക്തിജീവിതത്തിലേക്കുള്ള അനാവശ്യമായ കടന്നുകയറ്റമാണെന്നും അവർ പറഞ്ഞു. ചാര ആപ്പ് എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്.

അതേസമയം, രൂക്ഷമായ വിമർശനങ്ങളെ തുടർന്ന് സർക്കാർ ഈ ആപ്പ് നിർബന്ധമല്ലെന്ന് അറിയിച്ചതായും റിപോർട്ടുകളുണ്ട്. ഉപയോക്താക്കൾക്ക് താൽപ്പര്യമുണ്ടെങ്കിൽ അത് ഇല്ലാതാക്കാമെന്നാണ് നിർദേശം. മുമ്പ്, എല്ലാ മൊബൈൽ ഫോണുകളിലും ഇത് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യേണ്ടത് നിർബന്ധമാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.