അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി അന്വേഷിക്കാന്‍ പ്രത്യേക സംഘം

ഒരാഴ്ച മുന്‍പാണ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളില്‍നിന്ന് സംഭാവന വെട്ടിച്ചുവെന്ന ആരോപണം ഉയര്‍ന്നത്

 

ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ എസ്‌ഐടിക്ക് നിര്‍ദേശം നല്‍കി.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി) ത്തിന് രൂപം നല്‍കി. ലക്‌നൗ ഡിവിഷണല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്ത് ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ലക്‌നൗ റേഞ്ച് ഐജി കിരണ്‍ എസ്, ധനകാര്യ വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറി നീല്‍രത്തന്‍ കുമാര്‍ എന്നിവരാണ് അംഗങ്ങള്‍. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ എസ്‌ഐടിക്ക് നിര്‍ദേശം നല്‍കി.

ഒരാഴ്ച മുന്‍പാണ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളില്‍നിന്ന് സംഭാവന വെട്ടിച്ചുവെന്ന ആരോപണം ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് രാമക്ഷേത്രം നടത്തിപ്പുകാരായ ശ്രീ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ലോക്കല്‍ പൊലീസിന്റെ അനൗദ്യോ?ഗിക പിന്തുണയോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ ട്രസ്റ്റ് അധികൃതര്‍ ചോദ്യംചെയ്തതായും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പൊതുജന രോഷം ഉയര്‍ന്നതോടെ ആണ് ക്ഷേത്രം ട്രസ്റ്റ്, സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.