വിവാഹം കഴിഞ്ഞ് ആറ് മാസം: നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
വിവാഹം കഴിഞ്ഞ് ആറാം മാസം ഇരുപത്തിയാറുകാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ . ഉത്തർപ്രദേശിലെ താക്കൂർഗഞ്ച് സ്വദേശിനി ശ്വേത സിംഗാണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ ആസൂത്രിത കൊലപാതകമാണിതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ ഭർത്താവും കുടുംബാംഗങ്ങളും ഒളിവിൽ .
ലഖ്‌നൗ: വിവാഹം കഴിഞ്ഞ് ആറാം മാസം ഇരുപത്തിയാറുകാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ . ഉത്തർപ്രദേശിലെ താക്കൂർഗഞ്ച് സ്വദേശിനി ശ്വേത സിംഗാണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ ആസൂത്രിത കൊലപാതകമാണിതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ ഭർത്താവും കുടുംബാംഗങ്ങളും ഒളിവിൽ .
2025 നവംബർ 22 നായിരുന്നു ശ്വേതയും ഭൂപേന്ദ്ര സിംഗും തമ്മിലുള്ള വിവാഹം. വിവാഹ നാൾ മുതൽ ശ്വേതയ്ക്ക് ഭർതൃവീട്ടിൽ നിന്നും കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നതായി പിതാവ് ഉമേഷ് കുമാർ സിംഗ് നൽകിയ പരാതിയിൽ പറയുന്നു. നിരന്തരമായി സ്ത്രീധനം ആവശ്യപ്പെട്ടിരുന്ന പ്രതികൾ, ഒടുവിൽ കാർ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശ്വേതയെ ക്രൂരമായി പീഡിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വേതയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ കെട്ടിത്തൂക്കിയതാണെന്നാണ് മാതാപിതാക്കളുടെ ആരോപണം.
യുവതിയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവ് ഭൂപേന്ദ്ര സിംഗ്, ഭർതൃമാതാവ്, ഭർതൃപിതാവ് ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണത്തിലെ കൃത്യമായ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.