‘ഷോർട്ട്കട്ട്’ സംസ്കാരത്തിൽ നിന്ന് യുവാക്കൾ വിട്ടുനിൽക്കണം : മോദി
ന്യൂഡൽഹി: റീൽസുകളും സോഷ്യൽ മീഡിയയും സ്വാധീനം ചെലുത്തുന്ന കാലത്ത് എളുപ്പവഴികൾ തേടാതെ ജീവിതാനുഭവങ്ങളിൽ നിന്ന് പഠിക്കാൻ യുവാക്കൾ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ യുവതലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. മുൻ രാഷ്ട്രപതിയുടെ ‘ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
റീൽസിന്റെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും സ്വാധീനം ചൂണ്ടിക്കാട്ടിയ മോദി, ‘ഷോർട്ട്കട്ട്’ സംസ്കാരത്തിൽ നിന്ന് യുവാക്കൾ വിട്ടുനിൽക്കണമെന്ന് പറഞ്ഞു. ‘ഷോർട്ട് കട്ട് വിൽ കട്ട് യു ഷോർട്ട്' എന്ന മുന്നറിയിപ്പ് പരാമർശിച്ച അദ്ദേഹം, താൽപര്യമുള്ളവരുടെ ആത്മകഥകൾ വായിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്തു. ജീവിതത്തിലെ പോരാട്ടങ്ങളും അനുഭവങ്ങളും മനസ്സിലാക്കാൻ ഇത്തരം പുസ്തകങ്ങൾ സഹായിക്കുമെന്നും പറഞ്ഞു.
രാഷ്ട്രപതി പദവിക്ക് ശേഷവും പ്രധാന ദേശീയ വിഷയങ്ങളിൽ കോവിന്ദ് സജീവമായി ഇടപെടുന്നുണ്ടെന്ന് മോദി പറഞ്ഞു. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തിൽ അദ്ദേഹം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പരിഹാരം കണ്ടെത്താനായാൽ രാജ്യത്തിന്റെ ജനാധിപത്യത്തിന് പുതിയൊരു അധ്യായം തുറക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.