വോട്ടർമാരുടെ വിരലിൽ പുരട്ടുന്ന മഷിക്ക് പകരം മാർക്കർ പേന ഉപയോഗിച്ചെന്ന ഗുരുതര ആരോപണം ; രൂക്ഷപ്രതികരണവുമായി രാഹുൽ ഗാന്ധി

ബ്രിഹാൻ മുംബൈ കോർപറേഷൻ (BMC) തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വിരലിൽ പുരട്ടുന്ന മഷിക്ക് പകരം മാർക്കർ പേന ഉപയോഗിച്ചെന്ന ഗുരുതര ആരോപണത്തിൽ രൂക്ഷപ്രതികരണവുമായി ലോക്സഭാ പ്ര
 

 ഡൽഹി: ബ്രിഹാൻ മുംബൈ കോർപറേഷൻ (BMC) തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വിരലിൽ പുരട്ടുന്ന മഷിക്ക് പകരം മാർക്കർ പേന ഉപയോഗിച്ചെന്ന ഗുരുതര ആരോപണത്തിൽ രൂക്ഷപ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് ചോരണം എന്നത് ഒരു രാജ്യദ്രോഹ പ്രവൃത്തിയാണെന്നും ഇത്തരത്തിലുള്ള കൃത്രിമത്വങ്ങൾ ജനാധിപത്യത്തിലുള്ള പൗരന്മാരുടെ വിശ്വാസം തകർക്കുമെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു. വോട്ടിങ് പ്രക്രിയയിലെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വിഷയം വലിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.


സംഭവം വിവാദമായതോടെ മഹാരാഷ്ട്ര സംസ്ഥാന ഇലക്ഷൻ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപിയുമായി ചേർന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ ദിനേഷ് വാഗ്മാരെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്നും ശിവസേന യുബിടി അധ്യക്ഷൻ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. എന്നാൽ, ജനങ്ങൾക്കിടയിൽ ആശങ്കയും സംശയവും ജനിപ്പിക്കുന്ന പ്രചരണങ്ങളിൽ നിന്ന് രാഷ്ട്രീയ നേതാക്കൾ പിന്മാറണമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

അതേസമയം, വോട്ടിങ് മഷി നെയ്‌ൽ പോളിഷ് റിമൂവർ (അസിറ്റോൺ) ഉപയോഗിച്ച് മായ്ക്കാൻ സാധിക്കുമെന്ന പ്രചരണം തെറ്റാണെന്ന് കമ്മീഷണർ ദിനേഷ് വാഗ്മാരെ വ്യക്തമാക്കി. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ കർശന നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർമാർ ആരെങ്കിലും മഷി മായ്ച്ച് വീണ്ടും വോട്ട് ചെയ്യാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരക്കാരെ കണ്ടെത്താൻ പ്രത്യേക അന്വേഷണം നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.