സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

 

മംഗളൂരു: കലബുറുഗി ജില്ലയിൽ സെപ്റ്റിക് ടാങ്ക് കൈകൊണ്ട് വൃത്തിയാക്കുന്നതിനിടെ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. ഹിരാപൂർ പ്രദേശത്തെ ബാബലദ റോഡിന് സമീപമുള്ള മദരസനഹള്ളിയിലെ വീട്ടിലാണ് സംഭവം. ശിവകുമാർ നന്ദുർക്കർ (51), രത്തൻ ഹോട്കർ (58) എന്നിവരാണ് മരിച്ചത്.

വൃത്തിയാക്കാനായി സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ ശിവകുമാർ നന്ദുർക്കറിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. പിന്നാലെ രത്തൻ ഹോട്കറും ഇറങ്ങുകയായിരുന്നു. ഇരുവരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും സുഹൃത്തുക്കളും നേരത്തെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കൽ ജോലികൾ ഒരുമിച്ച് ഏറ്റെടുത്തിട്ടുള്ളവരുമാണ്.

ശിവകുമാർ നന്ദൂർക്കർ മദരസനഹള്ളിയിലെ താമസക്കാരനാണ്. രത്തൻ ഹോത്കർ ഇന്ദിരാ നഗറിലായിരുന്നു താമസം. അശോക് നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.