മുതിർന്ന സി.പി.ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ. നല്ലകണ്ണ് അന്തരിച്ചു 

മുതിർന്ന സി.പി.ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ. നല്ലകണ്ണ് അന്തരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 1.55ഓടെയായിരുന്നു അന്ത്യം.

 

 ചെന്നൈ: മുതിർന്ന സി.പി.ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ. നല്ലകണ്ണ് അന്തരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 1.55ഓടെയായിരുന്നു അന്ത്യം. 101 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഫെബ്രുവരി ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. അവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

1925 ഡിസംബർ 26ന് തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്താണ് നല്ലകണ്ണ് ജനിച്ചത്.15-ാം വയസ്സിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അംഗമായി. 80 വർഷത്തിലേറെ നീണ്ട സജീവ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 13 വർഷത്തോളം (1992-2005) സി.പി.ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. പാർട്ടി ദേശീയ എക്‌സിക്യുട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനും ജനകീയ പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടതിനും പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നെല്ലൈ ഗൂഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ട അദ്ദേഹം വർഷങ്ങളോളം ജയിലിലായിരുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ധാർമികതയുടെ പ്രതീകമായാണ് നല്ലകണ്ണ് അറിയപ്പെടുന്നത്. തമിഴ്‌നാട് സർക്കാർ നൽകിയ അവാർഡ് തുകയായ ഒരു ലക്ഷം രൂപ പാർട്ടിക്ക് നൽകുകയും, തനിക്ക് ലഭിച്ച വീട് സർക്കാരിന് തിരികെ നൽകുകയും ചെയ്ത ചരിത്രം അദ്ദേഹത്തിനുണ്ട്. സാധാരണക്കാർക്കിടയിൽ ജീവിച്ച അദ്ദേഹം അവസാനകാലം വരെ വാടകവീട്ടിലായിരുന്നു താമസം. നദീജല തർക്കങ്ങൾ, മണൽ മാഫിയക്കെതിരായ പോരാട്ടം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. താമിരഭരണി നദിയിലെ മണൽക്കൊള്ളക്കെതിരെ നടത്തിയ നിയമപോരാട്ടങ്ങൾ ശ്രദ്ധേയമാണ്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ലളിതമായ ജീവിതശൈലി കൊണ്ടും വിട്ടുവീഴ്ചയില്ലാത്ത ആദർശങ്ങൾ കൊണ്ടും തമിഴ് രാഷ്ട്രീയത്തിൽ എക്കാലവും ആദരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ‘അയ്യാ’ എന്ന് അനുയായികൾ വിളിക്കുന്ന ആർ. നല്ലകണ്ണ്.