'ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാകും' ; മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

 

ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ സഞ്ചാർ സാഥി ആപ്പ് ഇല്ലാതാക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുമെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാർ സാത്തി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന ഫോൺ നിർമ്മാതാക്കൾക്കുള്ള കേന്ദ്രത്തിന്റെ നിർദേശത്തിനെതിരേയുള്ള വിമർശനങ്ങൾക്കിടെയാണ് നീക്കം.

'നിങ്ങളുടെ ഫോണിൽ വേണമെങ്കിൽ വയ്ക്കാം. നിങ്ങൾക്ക് അത് വേണ്ടെങ്കിൽ ഒഴിവാക്കാം. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഫോൺ വാങ്ങുമ്പോൾ, നിരവധി ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. ഉദാഹരണത്തിന് ഗൂഗിൾ മാപ്‌സ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന പോലെ. എന്നാൽ നിങ്ങൾക്ക് ഗൂഗിൾ മാപ്‌സ് ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അത് ഒഴിവാക്കാം' എന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം.

ഇത് ഉപഭോക്തൃ സംരക്ഷണത്തിന്റെ കാര്യമാണെന്നും നിർബന്ധിച്ച് ചെയ്യിക്കുന്നതല്ലെന്നും നിങ്ങൾക്ക് ഇത് രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ വേണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എന്നാൽ രാജ്യത്തെ എല്ലാ വ്യക്തികൾക്കും പറ്റിക്കപ്പെടാതിരിക്കാൻ ഒരു ആപ്പ് ഉണ്ടെന്ന് അറിയില്ല. അതിനാൽ വിവരങ്ങൾ പ്രചരിപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അതാണ് ഈ പദ്ധതിക്ക് പിന്നിലെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിചേർത്തു.