ശബരിമല യുവതിപ്രവേശനം ; സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും
ശബരിമല യുവതിപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് തങ്ങളുടെ പുതിയ നിലപാട് വ്യക്തമാക്കും. മുൻപ് യുവതിപ്രവേശനത്തെ അനുകൂലിച്ചിരുന്ന സർക്കാർ, ഇപ്പോൾ ആചാരസംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ട് നിലപാട് തിരുത്താനാണ് ഒരുങ്ങുന്നത്. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് അടുത്ത മാസം ഏഴിന് കേസിൽ വാദം കേൾക്കാനിരിക്കെ, സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് സർക്കാരിന്റെ ഈ മാറ്റം ഏറെ നിർണ്ണായകമാണ്.
തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വിശ്വാസികളുടെ വികാരം കണക്കിലെടുത്താണ് സർക്കാരിന്റെ ഈ നിർണ്ണായക ചുവടുമാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2018-ലെ വിധിക്ക് ശേഷം നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതിപ്രവേശനത്തെ ശക്തമായി പിന്തുണച്ച സർക്കാർ, ഇപ്പോൾ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാകും കോടതിയിൽ ഉന്നയിക്കുക. നേരത്തെ ദേവസ്വം ബോർഡും സമാനമായ രീതിയിൽ നിലപാട് മാറ്റം സൂചിപ്പിച്ചിരുന്നു.
അതേസമയം, കേസിലെ ഹർജിക്കാരായ ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷൻ യുവതിപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള വാദങ്ങൾ കോടതിയിൽ സമർപ്പിച്ചു. സ്ത്രീകളുടെ അന്തസ്സിനും തുല്യതയ്ക്കും പ്രാധാന്യം നൽകണമെന്നും, ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഇവരുടെ വാദം. ശബരിമലയെ ഒരു പ്രത്യേക മതവിഭാഗമായി കാണാനാവില്ലെന്നും പൊതുതാൽപ്പര്യ ഹർജിയിലൂടെ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാൻ അവകാശമുണ്ടെന്നും അസോസിയേഷൻ കോടതിയെ അറിയിച്ചു.