ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ പത്തു ദിവസത്തെ വിദേശ പര്യടനത്തിനായി ഖത്തറിൽ ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ പത്തു ദിവസത്തെ വിദേശ പര്യടനത്തിന് ഞായറാഴ്ച ഖത്തർ സന്ദർശനത്തോടെ തുടക്കമായി. ദോഹയിലെത്തിയ അദ്ദേഹം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.

 

 ദോഹ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ പത്തു ദിവസത്തെ വിദേശ പര്യടനത്തിന് ഞായറാഴ്ച ഖത്തർ സന്ദർശനത്തോടെ തുടക്കമായി. ദോഹയിലെത്തിയ അദ്ദേഹം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഊർജം, വ്യാപാരം, നിക്ഷേപങ്ങൾ, കണക്റ്റിവിറ്റി, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവക്ക് പ്രത്യേക ഊന്നൽ നൽകി, ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങൾ അവലോകനം ചെയ്തതായും ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള പുതിയ സാധ്യതകൾ ചർച്ച ചെയ്തതായും ജയ്ശങ്കർ എക്സ് പോസ്റ്റിൽ അറിയിച്ചു. ഖത്തറിനുപിന്നാലെ, ഇന്ത്യൻ വിദേശകാര്യമന്ത്രി ബഹ്റൈൻ സന്ദർശിക്കും.

തുടർന്ന്, ജൂലൈ ഏഴു മുതൽ ഒമ്പതു വരെ കുവൈത്തിലും ജൂലൈ ഒമ്പത്, 10 തീയതികളിൽ ഒമാനിലും സന്ദർശനം നടത്തും. യു.എസ്-ഇറാൻ സമാധാന ചർച്ചകളുടെയും വെടിനിർത്തൽ ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഈ രാജ്യങ്ങളിലെ ഭരണനേതൃത്വങ്ങളുമായും വിദേശകാര്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.

ഗൾഫ് പര്യടനത്തിന് ശേഷം ജൂലൈ 13-ന് ജയ്ശങ്കർ ന്യൂയോർക്കിലെത്തും. 2028-29 കാലയളവിലേക്കുള്ള ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ (യു.എൻ.എസ്.സി) ഇന്ത്യയുടെ താൽക്കാലിക അംഗത്വത്തിനായുള്ള ഔദ്യോഗിക പ്രചാരണത്തിന് അദ്ദേഹം യു.എസിൽ തുടക്കം കുറിക്കും. സന്ദർശനത്തിന്റെ അവസാന ദിവസങ്ങളായ ജൂലൈ 14, 15 തീയതികളിൽ അദ്ദേഹം ബ്രസൽസ് സന്ദർശിക്കും.

മൂന്നാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന അദ്ദേഹം, ബെൽജിയം വിദേശകാര്യമന്ത്രിയുമായും യൂറോപ്യൻ യൂനിയൻ പ്രതിനിധികളുമായും ചർച്ച നടത്തും. ഖത്തറിലെത്തിയെ ഇന്ത്യൻ വിദേശകാര്യമന്ത്രി ജയ്ശങ്കർ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.