ട്രെയിനില്‍ തീപിടുത്തമെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടി യാത്രക്കാര്‍,എതിരെ വന്ന ട്രെയിനിടിച്ച് 4 മരണം

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ ഝാന്‍സി ഡിവിഷനിലെ ഹേതംപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വൈകുന്നേരം 4.15 ഓടെയാണ് സംഭവം.

 

ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ ട്രെയിനിനുള്ളില്‍ തീപിടുത്തമുണ്ടെന്ന് നിലവിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മധ്യപ്രദേശിലെ മൊറീനയില്‍ ട്രെയിനിടിച്ച് 4 മരണം.3 സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഖജുരാഹോ-ഉദയ്പൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ട്രാക്കിലേക്ക് ചാടിയവരാണ് മരിച്ചത്. ഫിറോസ്പൂര്‍-സിയോണി പാതാല്‍ക്കോട്ട് എക്‌സ്പ്രസ് ഇടിച്ചാണ് മരണം. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ ഝാന്‍സി ഡിവിഷനിലെ ഹേതംപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വൈകുന്നേരം 4.15 ഓടെയാണ് സംഭവം.

ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ ട്രെയിനിനുള്ളില്‍ തീപിടുത്തമുണ്ടെന്ന് നിലവിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ട്രെയിനില്‍ തീപിടുത്തം ഉണ്ടായെന്ന് കണ്ടെത്തിയില്ല. എന്നിരുന്നാലും, ഹേതംപൂര്‍, ധോല്‍പൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഒരു ജനറല്‍ കോച്ചില്‍ അലാറം ചെയിന്‍ വലിച്ചതിനാല്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായതിന്റെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് ഝാന്‍സി റെയില്‍വേ ഡിവിഷന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) അനിരുദ്ധ് കുമാര്‍ പറഞ്ഞു. റെയില്‍വേ ലൈനിലേക്ക് ഇറങ്ങിയ യാത്രക്കാര്‍ക്ക് പാതല്‍കോട്ട് എക്‌സ്പ്രസ് വരുന്നത് കാണാന്‍ സാധിച്ചിരുന്നില്ല. അതിന് കാരണമായത് ട്രാക്കിന്റെ വളഞ്ഞ വിന്യാസം ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോക്കോമോട്ടീവ് പൈലറ്റ് അടിയന്തര ബ്രേക്കിംഗ് നടത്താന്‍ ശ്രമിച്ചെങ്കിലും കൃത്യസമയത്ത് ട്രെയിന്‍ നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.