റോസ്‌ഗാർ മേള പദ്ധതി ; 51,000 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: കേന്ദ്രസർക്കാറിൻറെ റോസ്‌ഗാർ മേള പദ്ധതിയുടെ ഭാഗമായി ശനിയാഴ്ച നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 51,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് പുതിയ നിയമനക്കത്തുകൾ വിതരണം ചെയ്തു. വിഡിയോ കോൺഫറൻസിങ് വഴി പുത്തൻ ഉദ്യോഗാർത്ഥികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, സാങ്കേതികവിദ്യ, ഉൽപ്പാദനം, ഹരിത ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യ കൈവരിക്കുന്ന ആഗോള പങ്കാളിത്തം രാജ്യത്തെ യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ തുറന്നുനൽകുമെന്ന് ഉറപ്പുനൽകി.
പുതിയതായി സർക്കാർ സർവീസിലേക്ക് പ്രവേശിക്കുന്ന ഓരോരുത്തരും ഇന്ത്യയുടെ വികസന കുതിപ്പിലെ ഉത്തരവാദിത്തമുള്ള പങ്കാളികളാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 2047-ഓടെ രാജ്യം ലക്ഷ്യമിടുന്ന 'വികസിത് ഭാരത്' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ ഈ യുവതലമുറക്ക് വലിയൊരു പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഠിനാധ്വാനത്തിലൂടെ വിജയം വരിച്ച ഉദ്യോഗാർത്ഥികളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ നേട്ടം വ്യക്തിപരം മാത്രമല്ലെന്നും അതിന് പിന്നിൽ സമൂഹത്തിൻറെയും രാജ്യത്തിൻറെയും വലിയൊരു പങ്കുണ്ടെന്നും ഓർമ്മിപ്പിച്ചു. പൊതുജന സേവനമെന്നത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ളതാണെന്ന ബോധ്യത്തോടെ പൂർണ്ണമായ പ്രതിബദ്ധതയോടും സഹാനുഭൂതിയോടും കൂടി വേണം ജോലി ചെയ്യാനെന്നും രാജ്യം അവരിൽ വലിയ വിശ്വാസമാണ് അർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൻറെ സമീപകാലത്തെ വിദേശ സന്ദർശനങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ആഗോള കമ്പനികൾക്കും നേതാക്കൾക്കും ഇന്ത്യയുടെ സാങ്കേതിക പുരോഗതിയിലും യുവാക്കളുടെ കഴിവിലും വലിയ വിശ്വാസമാണുള്ളതെന്ന് വ്യക്തമാക്കി. നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി സെമികണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI), ഗ്രീൻ ടെക്നോളജി, സമുദ്ര സഹകരണം തുടങ്ങിയ മേഖലകളിൽ ഇന്ത്യ ഉണ്ടാക്കിയ കരാറുകൾ രാജ്യത്തെ എഞ്ചിനീയർമാർക്കും ഗവേഷകർക്കും വിദഗ്ധ തൊഴിലാളികൾക്കും വലിയ അവസരങ്ങൾ നൽകും. ഡച്ച് സെമികണ്ടക്ടർ കമ്പനിയായ എ.എസ്.എം.എൽ-ഉം ടാറ്റ ഗ്രൂപ്പും തമ്മിലുള്ള സഹകരണം ഇന്ത്യയെ അടുത്ത തലമുറ സാങ്കേതികവിദ്യയിലേക്ക് നയിക്കുമെന്നും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.