ചെങ്കോട്ട സ്ഫോടനം; മതപണ്ഡിതനും സഹായികളും പിടിയില്‍, ഉമര്‍ നബിയുമായി ഫോണില്‍ ബന്ധപ്പെട്ടെന്ന് വിവരം

സ്ഫോടനം നടത്തിയ ഉമര്‍ നബിയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്

 

ബിലാലി പള്ളിയിലെ ഇമാം മുഹമ്മദ് ആസിഫ്, ഇയാളുടെ രണ്ട് സഹായികള്‍ എന്നിവരാണ് പിടിയിലായത്

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഹല്‍ദവാനിയില്‍ നിന്നാണ് മൂന്നുപേരെ പിടികൂടിയത്. ഇതില്‍ ഒരു മതപണ്ഡിതനും ഉള്‍പ്പെടുന്നു. ബിലാലി പള്ളിയിലെ ഇമാം മുഹമ്മദ് ആസിഫ്, ഇയാളുടെ രണ്ട് സഹായികള്‍ എന്നിവരാണ് പിടിയിലായത്. സ്ഫോടനം നടത്തിയ ഉമര്‍ നബിയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമര്‍ നബിയുമായി ഇമാം മുഹമ്മദ് ആസിഫ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ചെങ്കോട്ട സ്ഫോടനത്തില്‍ വിദേശത്ത് നിന്ന് ഭീകരരെ നിയന്ത്രിച്ചത് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഉമര്‍ അടക്കമുള്ളവരുമായി ഉകാസ എന്ന വിദേശത്തുള്ള ഭീകരന്‍ അഞ്ച് വര്‍ഷം മുന്‍പേ ബന്ധം സ്ഥാപിച്ചെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഭീകരാക്രമണങ്ങളുടെ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഡ്രോണ്‍ വേധ സംവിധാനം സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. അറസ്റ്റിലായ ഭീകരരുടെ ഇലക്ട്രോണിക്സ് ഉപകരങ്ങളുടെ പരിശോധനയില്‍ നിന്നാണ് പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുന്ന കണ്ണികളെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നത്. വൈറ്റ് കോളര്‍ ഭീകരസംഘത്തെ നിയന്ത്രിച്ചിരുന്ന ഉകാസ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി 2020 ല്‍ തന്നെ പ്രതികളുമായി ബന്ധപ്പെട്ടിരുന്നു. കേസില്‍ പിടിയിലായ ആദിലിന്റെ സഹോദരന്‍ മുസാഫിര്‍ വഴിയാണ് മറ്റു ഡോക്ടര്‍മാരിലേക്ക് ഉഗാസ എത്തുന്നത്.
2020 മുതല്‍ ഉമര്‍, മുസമ്മില്‍ എന്നിവരുമായി ഉകാസ ആശയവിനിമയം നടത്തി. ചാവേര്‍ ആയി സ്ഫോടനം നടത്താനുള്ള പദ്ധതികളിലേക്ക് ഭീകരരര്‍ എത്തുന്നത് ഉകാസയുടെ നിര്‍ദ്ദേശപ്രകാരമാണ്. 2012 ല്‍ ഭീകരവിരുദ്ധ കേസിനു പിന്നാലെ രാജ്യം വിട്ട കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലാണ് ഉഗാസ എന്നാണ് ഏജന്‍സികളുടെ നിഗമനം. ഇയാളുടെ സഹായത്തോടെയാണ് ആദിലിന്റെ സഹോദരന്‍ മുസാഫര്‍ തുര്‍ക്കി വഴി അഫ്ഗാനിലേക്ക് കടക്കുന്നത്. ഉകാസ രാജ്യത്ത് ഉടനീളം ലക്ഷ്യമിട്ട നെറ്റ്വര്‍ക്കുകളില്‍ ഒന്നു മാത്രമാണ് ഫരീദാബാദ് സംഘമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. 

അതേസമയം അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ന്യൂനപക്ഷ പദവി എടുത്തു കളയാതെയിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്