റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക് നാളെ മുതൽ നിലവിൽ വരും
ഡൽഹി : നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച പുതിയ ടിക്കറ്റ് നിരക്ക് നിലവിൽ വരും. 215 കിലോമീറ്റർ വരെയുള്ള ഓർഡിനറി ക്ലാസുകളിലെ യാത്രാനിരക്കിൽ മാറ്റമില്ല. എന്നാൽ ഓർഡിനറി ക്ലാസുകളിൽ 215 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ നിരക്ക് കൂടും. കിലോമീറ്ററിന് 1 പൈസയാണ് കൂടുന്നത്. മുംബൈ പോലുള്ള നഗരങ്ങളിലെ സബർബൻ ട്രെയിനുകളിലും നിലവിലെ നിരക്ക് തുടരും. പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കും കൂടില്ല. ഇത്രയുമാണ് മാറ്റമില്ലാത്ത വിഭാഗങ്ങൾ. 500 കിലോമീറ്റർ ദൂരമുള്ള നോൺ-എസി യാത്രയ്ക്ക് 10 രൂപ അധികമായി നൽകേണ്ടി വരും.
ഉദാഹരണത്തിന് തിരുവനന്തപുരം മുതൽ ചെന്നൈ വരെ പോകാൻ 10 രൂപ അധികം കരുതണം. മെയിൽ/എക്സ്പ്രസ് ട്രെയിനുകളിൽ നോൺ എസി ക്ലാസിൽ കിലോമീറ്ററിന് 2 പൈസ കൂടും. തിരുവനന്തപുരം മുതൽ ചെന്നൈ വരെയുള്ള യാത്ര നോക്കിയാൽ 20 രൂപ അധികം ചെലവാകും. സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ല എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. ഏകദേശം 600 കോടി രൂപയുടെ വരുമാന നേട്ടമാണ് നിരക്ക് വർധനയിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈയിലെ നിരക്ക് വർദ്ധനവിലൂടെ ഇതുവരെ 700 കോടി രൂപയുടെ വരുമാനം നേടിയാതായാണ് റെയിൽവേ മന്ത്രാലയത്തിന്റെ കണക്ക്.