വോട്ടർപട്ടിക പുതുക്കലിന്റെ മറവിൽ രാജ്യത്തുടനീളം അരാജകത്വം അഴിച്ചുവിട്ടിരിക്കുകയാണ് : രാഹുൽ ഗാന്ധി

 

വോട്ടർപട്ടിക പുതുക്കലിന്റെ മറവിൽ രാജ്യത്തുടനീളം അരാജകത്വം അഴിച്ചുവിട്ടിരിക്കുകയാണെന്നും തത്ഫലമായി മാനസിക സമ്മർദം മൂലം മൂന്നാഴ്ചയ്ക്കിടെ 14 ബിഎൽഒമാർ മരിച്ചെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എസ്‌ഐആർ ഒരു പരിഷ്‌കാരമല്ല, മറിച്ച് അടിച്ചേൽപ്പിക്കപ്പെട്ട സ്വേച്ഛാധിപത്യമാണെന്നും രാഹുൽ എക്‌സിൽ കുറിച്ചു. 

അധികാരത്തിലിരിക്കുന്നവരെ സംരക്ഷിക്കാൻവേണ്ടി ജനാധിപത്യം ബലികഴിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. അതേസമയം വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ സമ്മർദംമൂലം കുഴഞ്ഞുവീണു മരിക്കുകയോ ജീവനൊടുക്കുകയോ ചെയ്ത ബൂത്ത് ലെവൽ ഓഫീസർമാരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. കേരളമുൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിലെ മരണപ്പെട്ട 14 ബിഎൽഒമാരുടെ പേരുകളും ചിത്രങ്ങളുമാണ് കോൺഗ്രസ് സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ചത്.