രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ വെച്ച് ആലിംഗനം ചെയ്യാമെങ്കിൽ പിണറായി വിജയനെ കെട്ടിപ്പിടിക്കാനാണോ ഇത്ര ബുദ്ധിമുട്ട് : എം.എ. ബേബി

മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ താൽപര്യമില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.
 

 മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ താൽപര്യമില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ വെച്ച് ആലിംഗനം ചെയ്യാമെങ്കിൽ പിണറായി വിജയനെ കെട്ടിപ്പിടിക്കാനാണോ ഇത്ര ബുദ്ധിമുട്ടെന്ന് അദ്ദേഹം രാവിലെ മാധ്യമങ്ങളോട് ചോദിച്ചു. രാഷ്ട്രീയ വിമർശനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട ചില അന്തസ്സും മാന്യതയുമുണ്ട്. ഇന്ത്യ മുന്നണിയിലെ പാർട്ടികൾ പല സംസ്ഥാനങ്ങളിലും പരസ്പരം ഏറ്റുമുട്ടാറുണ്ടെന്നത് യാഥാർത്ഥ്യമാണ്, എന്നാൽ അഖിലേന്ത്യാ തലത്തിലുള്ള നേതാക്കൾ സംസാരിക്കുമ്പോൾ രാഷ്ട്രീയ മര്യാദ കൈവിടരുത്. ആർ.എസ്.എസിനെതിരെ സി.പി.എം നടത്തുന്ന പോരാട്ടങ്ങളെ ചെറുതാക്കി കാണിക്കാനും ബി.ജെ.പിയുമായി ഡീൽ ഉണ്ടെന്ന തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനും കോൺഗ്രസ് ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആലിംഗനവും സ്നേഹവുമൊക്കെ ഉള്ളിൽ നിന്ന് വരേണ്ട കാര്യമാണെന്നും പിണറായിയെ രാഹുൽ കെട്ടിപ്പിടിക്കണമെന്ന് താൻ ആവശ്യപ്പെടുന്നില്ലെന്നും എം.എ ബേബി വ്യക്തമാക്കി. ഇന്ത്യ ബ്ലോക്ക് യോഗങ്ങളിൽ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രാദേശിക കക്ഷികളോട് കോൺഗ്രസ് കാണിക്കുന്ന സമീപനങ്ങളിൽ വ്യക്തതയില്ല. തമിഴ്‌നാട്ടിൽ ഡി.എം.കെ മുന്നണിയുടെ ഭാഗമായി നിന്നാണ് കോൺഗ്രസ് സീറ്റുകൾ നേടിയെടുത്തത്. അവരുടെ വാത്സല്യവും പരിഗണനയും ആവോളം ആസ്വദിച്ച ശേഷമുള്ള കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാടുകൾ ശരിയല്ല. സി.പി.എം അവിടെ ടി.വി.കെ യെ പിന്തുണയ്ക്കുന്ന കാര്യം ഡി.എം.കെയെ മുൻകൂട്ടി അറിയിച്ചിട്ടുള്ളതാണ്. അധികാരത്തോടുള്ള കോൺഗ്രസിന്റെ ഇത്തരം അമിതമായ ആർത്തിയും നിലപാടുകളും ജനാധിപത്യ സംസ്കാരത്തിന് ഒട്ടും ഭൂഷണമല്ലെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.