രാഘവ് ഛദ്ദ എംപി ഡല്‍ഹി വോട്ടര്‍പട്ടികയില്‍; ക്രമക്കേട് ആരോപിച്ച് ആംആദ്മി പാര്‍ട്ടി

ഏത് നടപടിക്രമത്തിലൂടെയാണ് രാഘവ് ഛദ്ദ 747-ാമത്തെ വോട്ടറായി മാറിയതെന്ന് ആംആദ്മി പാര്‍ട്ടി ഡല്‍ഹി അധ്യക്ഷന്‍ സൗരഭ് ഭരദ്വാജ് ചോദിച്ചു.

 

രജീന്ദര്‍ നഗര്‍ നിയമസഭാ മണ്ഡവത്തിലാണ് എംപിയുടെ പേര് ചേര്‍ത്തിരിക്കുന്നത്.

ബിജെപി എംപി രാഘവ് ഛദ്ദയുടെ പേര് ഡല്‍ഹി വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തതില്‍ ക്രമക്കേട് ആരോപിച്ച് ആംആദ്മി പാര്‍ട്ടി. രജീന്ദര്‍ നഗര്‍ നിയമസഭാ മണ്ഡവത്തിലാണ് എംപിയുടെ പേര് ചേര്‍ത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തട്ടിപ്പ് നടത്തുന്നത് പുതിയ കാര്യമല്ലെന്നും എന്നാല്‍, എസ്ഐആര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ കരട് വോട്ടര്‍ പട്ടിക പ്രകാരം ഒരു ബൂത്തില്‍ 746 വോട്ടര്‍മാരുള്ളപ്പോള്‍, ഏത് നടപടിക്രമത്തിലൂടെയാണ് രാഘവ് ഛദ്ദ 747-ാമത്തെ വോട്ടറായി മാറിയതെന്ന് ആംആദ്മി പാര്‍ട്ടി ഡല്‍ഹി അധ്യക്ഷന്‍ സൗരഭ് ഭരദ്വാജ് ചോദിച്ചു.

ആഗസ്റ്റ് 31നും സെപ്തംബര്‍ 7നും ഇടയില്‍ ആറ് അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്നും നേരത്തെയുള്ള അപേക്ഷകള്‍ക്കൊപ്പം ഇതിന്റെയും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും യഥാര്‍ത്ഥത്തില്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നത് നവംബര്‍ നാലിലെ സപ്ലിമെന്ററി ഇലക്ടറല്‍ റോളില്‍ പ്രസിദ്ധീകരിക്കും എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതെന്നിരിക്കെ രാഘവം ഛദ്ദയുടെ പേര് എങ്ങനെ പട്ടികയില്‍ വന്നുവെന്നാണ് ആപ് ആരോപിക്കുന്നത്.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് പിന്നാലെയായിരുന്നു പഞ്ചാബിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് രാഘവ് ഛദ്ദ പുറത്തായത്. പഞ്ചാബില്‍ നിന്നും സ്ഥിരം താമസം മാറി എന്ന് അറിയിച്ചതോടെയാണ് പേര് ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ രാഘവ് ഛദ്ദ രംഗത്തെത്തിയിരുന്നു. രാജ്യസഭാ അംഗത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കാന്‍ എസ്ഐആര്‍ ചട്ടപ്രകാരം സാധ്യമല്ലെന്നും തനിക്കെതിരായ നീക്കം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നുമായിരുന്നു ഛദ്ദ ആരോപിക്കുന്നത്. എന്നാല്‍ ആരോപണം പഞ്ചാബ് സര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളുകയായിരുന്നു.

പേര് നീക്കിയതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും ഏതെങ്കിലും തരത്തിലുള്ള അപാകതകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന് പൂര്‍ണ്ണ ഉത്തരവാദി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമാണെന്നുമായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വിശദീകരണം.