വിദ്യാർഥികളിൽനിന്ന് യാതൊരു മാനദണ്ഡവുമില്ലാതെ ഫീസ് ഈടാക്കുന്ന സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി പഞ്ചാബ് സർക്കാർ
ചണ്ഡീഗഡ്: വിദ്യാർഥികളിൽനിന്ന് യാതൊരു മാനദണ്ഡവുമില്ലാതെ ഫീസ് ഈടാക്കുന്ന സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി പഞ്ചാബിലെ ഭഗവന്ത് സിങ് മാൻ സർക്കാർ. സ്വകാര്യ സ്കൂളുകളിൽ വാർഷിക ഫീസ് വർധനവ് (ഗതാഗത, കെട്ടിട വാടക ഉൾപ്പെടെ) പ്രതിവർഷം അഞ്ച് ശതമാനമായി പരിമിതപ്പെടുത്തുന്ന 'പഞ്ചാബ് റെഗുലേഷൻ ഓഫ് ഫീസ് ഓഫ് അൺഎയ്ഡഡ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് (അമെൻഡ്മെന്റ്) ഓർഡിനൻസ്, 2026'-ന് പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കഠാരിയ അംഗീകാരം നൽകി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കൂടുതൽ തുക ഈടാക്കിയിട്ടുണ്ടെങ്കിൽ അത് തിരികെ നൽകണം. വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും ഏകപക്ഷീയമായ ഫീസ് വർധനവിൽ നിന്ന് സംരക്ഷണം നൽകുന്നതിനൊപ്പം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കാനും ഈ ഓർഡിനൻസ് സഹായിക്കുമെന്ന് മുഖ്യമന്ത്രി
ഭഗവന്ത് സിങ് മാൻ പറഞ്ഞു. തന്റെ സർക്കാരിന്റെ കൂട്ടായ പരിശ്രമങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയിൽ പഞ്ചാബ് കേരളത്തെ പിന്തള്ളി മുന്നേറിയിരിക്കുകയാണെന്നും മാൻ പറഞ്ഞു. നിയമം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് തിങ്കളാഴ്ച മാൻ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ 7,800 സ്വകാര്യ സ്കൂളുകളിലെ 32 ലക്ഷം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഓരോ ജില്ലയിലും ഡെപ്യൂട്ടി കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള റെഗുലേറ്ററി കമ്മിറ്റികൾ ഈ സ്കൂളുകൾക്ക് മേൽനോട്ടം വഹിക്കും. സ്കൂളുകൾ അടുത്ത 10 ദിവസത്തിനുള്ളിൽ ഒരു പ്രത്യേക വെബ് പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. തുടർന്ന്, കഴിഞ്ഞ നാല് വർഷത്തെ ഫീസ് വർധനവ് പരിശോധിക്കുന്നതിനായി ഈ കമ്മിറ്റികൾ അടുത്ത 90 ദിവസത്തിനുള്ളിൽ ഡാറ്റ ഓഡിറ്റ് ചെയ്യും.