പൂനെ കൊലപാതകം: 'മകള്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ തൂക്ക് കയര്‍ നല്‍കണം': പ്രതി സിയ ഗോയലിന്റെ മാതാവ്

മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ കേതന്‍ വിശാല്‍ അഗര്‍വാള്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

 

മകള്‍ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ പിതാവ് പ്രവീണ്‍ ഗോയലിന് ഹൃദയാഘാതം സംഭവിച്ചിരുന്നു.

പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് കേസിലെ പ്രതിയായ സിയ ഗോയലിന്റെ മാതാവ്. മകളെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ തൂക്കിലേറ്റണമെന്നാണ് മാതാവ് പറഞ്ഞത്. സിയയുടെ പിതാവ് പ്രവീണ്‍ ഗോയലും സമാന പ്രതികരണമാണ് നടത്തിയത്. മകള്‍ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ പിതാവ് പ്രവീണ്‍ ഗോയലിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇദ്ദേഹം നിലവില്‍ പൂനെയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ കേതന്‍ വിശാല്‍ അഗര്‍വാള്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാവിനെ കൊലപ്പെടുത്തിയത് പ്രതിശ്രുത വധുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വധുവായ സിയയും അവരുടെ കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് നടത്തിയ കൊലപാതകമാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൊലപാതകം നടത്തുന്നതിന് അഞ്ച് ദിവസം മുന്‍പ് കേതനെ കൊലപ്പെടുത്താന്‍ സിയയും കാമുകനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നാണ് ജൂണ്‍ പതിനെട്ടിന് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കേതനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.