ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാൻ അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല ; നരേന്ദ്ര മോദി

 

 ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാൻ അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാ​ഗ്യവും ദൈവാനു​ഗ്രഹവും കൊണ്ട് മാത്രമാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര നേട്ടത്തിന് പിന്നാലെ എൻ.ഡി.എ നേതാക്കളെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.  'എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങളാണ് ദൈവം. ഇത് നിങ്ങളെല്ലാവരും പങ്കാളികളായ ഒരു യജ്ഞം പോലെയായിരുന്നു. എല്ലാ സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുന്നു' മോദി പറഞ്ഞു.  ഇത് തന്റെ വ്യക്തിപരമായ നേട്ടമല്ലെന്നും എൻ.ഡി.എയുടെയും അതിലെ ഓരോ കക്ഷികളുടെയും കൂട്ടായ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചരിത്ര നേട്ടത്തിന് പിന്നാലെ കോൺഗ്രസിനെതിരെ മോദി രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു. കോൺഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ സർക്കാരിന്റെ ഭരണകാലത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ വികസനം പതുക്കെ മാത്രമേ നടക്കൂ എന്ന് കോൺ​ഗ്രസ് ജനങ്ങളെ വിശ്വസിപ്പിച്ചെന്നും അതിന് അവർ 'ഹിന്ദു വളർച്ചാ നിരക്ക്' എന്ന് പേരിടുകയും ചെയ്തുവെന്നും മോദി പറഞ്ഞു. 

കോൺ​ഗ്രസിനെതിരായ വിമർശനം തുടർന്ന പ്രധാനമന്ത്രി, പരാജയങ്ങൾ കോൺഗ്രസിന്റേതായിരുന്നെങ്കിലും കുറ്റം ഹിന്ദുക്കളുടെ മേലാണ് വന്നതെന്ന് പറഞ്ഞു. അതിനെ യഥാർത്ഥത്തിൽ 'കോൺഗ്രസ് വളർച്ചാ നിരക്ക്' എന്നായിരുന്നു വിളിക്കേണ്ടിയിരുന്നതെന്നും മോദി പരിഹസിച്ചു. കോവിഡ് കാലത്തെ കുറിച്ചും ജി.എസ്.ടി, ആർട്ടിക്കിൾ 370, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ നടപടികളെ കുറിച്ചുമെല്ലാം അദ്ദേഹം തന്റെ പ്രസം​ഗത്തിൽ പരാമർശിച്ചു. 

കോവിഡിനെ ഇന്ത്യ കീഴടക്കിയെന്നും ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകൾ പ്രതിസന്ധി നേരിടുമ്പോൾ രാജ്യത്തിന്റെ വളർച്ചാ നിരക്ക് 7.7 ശതമാനമാണെന്നും മോദി പറഞ്ഞു. ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് വികസിത് ഭാരതം രൂപപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ച് ഓർമ്മിപ്പിച്ച മോദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം തിരിച്ചെത്തിയെന്ന് അവകാശപ്പെട്ടു. 'ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യയുടെ കഴിവ് ലോകത്തിന് കാണിച്ചുകൊടുത്തതായും ജി.എസ്.ടി മധ്യവർ​ഗത്തെ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2014 മെയ് 26-നാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായി 4,399 ദിവസം പൂർത്തിയാക്കിയ അദ്ദേഹം ജവഹർ ലാൽ നെഹ്റുവിന്റെ റെക്കോ‌ർഡാണ് (4398) മറികടന്നത്.