‘പ്രഹർ’ ; രാജ്യത്തെ പ്രഥമ ഭീകരവിരുദ്ധ നയം ആവിഷ്കരിച്ച് കേന്ദ്ര സർക്കാർ
രാജ്യത്തെ പ്രഥമ ഭീകരവിരുദ്ധ നയം ആവിഷ്കരിച്ച് കേന്ദ്ര സർക്കാർ. ഭീകരതയോടും ഭീകരവാദികളോടും വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് ‘പ്രഹർ’ എന്ന പേരിലാണ് പുതിയ നയം പ്രഖ്യാപിച്ചത്. ഭീകരർക്കും അവർക്ക് ഒത്താശ ചെയ്യുന്നവർക്കും പണവും ആയുധങ്ങളും താവളങ്ങളും ലഭിക്കുന്നത് തടയുകയും ‘പ്രഹറി’ന്റെ ലക്ഷ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നയരേഖ പറയുന്നു.
ന്യൂഡൽഹി: രാജ്യത്തെ പ്രഥമ ഭീകരവിരുദ്ധ നയം ആവിഷ്കരിച്ച് കേന്ദ്ര സർക്കാർ. ഭീകരതയോടും ഭീകരവാദികളോടും വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് ‘പ്രഹർ’ എന്ന പേരിലാണ് പുതിയ നയം പ്രഖ്യാപിച്ചത്. ഭീകരർക്കും അവർക്ക് ഒത്താശ ചെയ്യുന്നവർക്കും പണവും ആയുധങ്ങളും താവളങ്ങളും ലഭിക്കുന്നത് തടയുകയും ‘പ്രഹറി’ന്റെ ലക്ഷ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നയരേഖ പറയുന്നു.
രാജ്യത്തും വിദേശത്തും ഉടലെടുക്കുന്ന ഭീകരത തടയുകയും തീവ്രചിന്താഗതിയിലേക്കും ഭീകരാക്രമണങ്ങളിലേക്കും ആളുകളെ നയിക്കുന്ന സാഹചര്യങ്ങൾ ക്രമേണ ലഘൂകരിക്കാനുമുള്ള പ്രവർത്തനങ്ങളാണ് പ്രധാനം. രഹസ്യവിവരങ്ങൾ ശേഖരിച്ച്, ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറി ഭീഷണികൾ നിർവീര്യമാക്കുകയാകും പുതിയ തന്ത്രം. ഇന്ത്യൻ നിയമങ്ങൾക്കു കീഴിലെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട്, ഭീകരർക്കുള്ള ധനസഹായ ശൃംഖലകൾ തകർക്കുന്നതിലാണ് ഊന്നൽ നൽകുകയെന്നും നയം വ്യക്തമാക്കുന്നു.
നയരേഖ പറയുന്നു
സമൂഹത്തെ മുഴുവൻ ഉൾക്കൊള്ളിക്കുന്ന സമീപനത്തിലൂടെ അന്താരാഷ്‍ട്ര ഭീകരവിരുദ്ധ ശ്രമങ്ങളുമായി പ്രവർത്തനം ഏകോപിപ്പിക്കും. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ പലപ്പോഴും ഉണ്ടാകുന്ന അസ്ഥിരത അക്രമ സംഭവങ്ങളിലേക്ക് നയിക്കാറുണ്ട്. മേഖലയിലെ ചില രാജ്യങ്ങൾ ഭീകരവാദം രാഷ്‍ട്ര നയത്തിൻറെ ഉപാധിയായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും നയരേഖ എടുത്തുപറയുന്നു. എങ്കിലും ഇന്ത്യ ഒരിക്കലും ഭീകരവാദത്തെ ഏതെങ്കിലും മതം, വംശം, ദേശീയത അഥവാ സംസ്കാരം എന്നിവയുമായി ബന്ധപ്പെടുത്തിയല്ല കാണുക.
ഭീകരതയെയും, പ്രഖ്യാപിതമോ അല്ലാത്തതോ ആയ ലക്ഷ്യങ്ങൾക്ക് പ്രകടമായോ അല്ലാതെയോ ഭീകരതയെ ആരെങ്കിലും ഉപയോഗപ്പെടുത്തുന്നതിനെയും ഇന്ത്യ എക്കാലവും നിരാകരിച്ചിട്ടുണ്ട്. ഭീകരതയുടെ ഇരകളോടൊപ്പം നിലകൊള്ളുന്ന രാജ്യത്തിൻറെ ഉറച്ച വിശ്വാസം ലോകത്ത് നടക്കുന്ന അക്രമ സംഭവങ്ങൾക്ക് യാതൊരു നീതീകരണവുമില്ല എന്നതാണെന്ന് നയം വ്യക്തമാക്കുന്നു. ഭീകരത ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല എന്നതാണ് തത്ത്വാധിഷ്ഠിത സമീപനം.