കൊവിഡ് കാലത്തിന് ശേഷം മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുകയും ഇറാൻ ഹോർമുസ് കടലിടുക്ക് തടഞ്ഞതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഇന്ത്യയുടെ ഇന്ധന, ചരക്ക് വിതരണം സംബന്ധിച്ച് നടപടികൾ അവലോകനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഒരു വെർച്വൽ മീറ്റിംഗ് നടത്തുന്നത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രതിസന്ധി ഇന്ത്യയ്ക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് കൂടിക്കാഴ്ച.
ആറ് വർഷം മുമ്പുള്ള കൊവിഡ് -19 മഹാമാരിയെയും അദ്ദേഹം ഓർമ്മിപ്പിച്ചു. കൊവിഡ് കാലത്തെപ്പോലെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവശ്യവസ്തുക്കളുടെ വിതരണം തടസ്സപ്പെടാതിരിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഞാൻ എല്ലാ സംസ്ഥാന സർക്കാരുകളോടും അഭ്യർത്ഥിക്കുന്നുവെന്നും മഹാമാരിയുടെ സമയത്ത് പ്രകടമായ 'ടീം ഇന്ത്യ' മനോഭാവത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അതേ മനോഭാവം ഇപ്പോൾ രാഷ്ട്രത്തെ നയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് വർഷം മുമ്പ്, ലോകം കോവിഡ്-19 മഹാമാരിയുടെ നടുവിൽ ആയിരുന്നപ്പോൾ, പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാരുമായി പതിവായി വെർച്വൽ മീറ്റിംഗുകൾ നടത്തിയിരുന്നു. രാജ്യം ലോക്ക്ഡൗണിലേക്ക് പോകുന്നതിന് നാല് ദിവസം മുമ്പ്, 2020 മാർച്ച് 20 നാണ് ഇത്തരത്തിലുള്ള ആദ്യത്തെ മീറ്റിംഗ് നടന്നത്.