രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു 

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന പാസഞ്ചർ ട്രെയിൻ സോണിപത് വരെ 89 കിലോമീറ്റർ ദൂരമാണ് സർവ്വീസ് നടത്തുക.

 

നമോ ഗ്രീൻ റെയിൽ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ പൂർണമായും ഇന്ത്യൻ നിർമ്മിതമാണ്

ന്യൂ ഡൽഹി: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന പാസഞ്ചർ ട്രെയിൻ സോണിപത് വരെ 89 കിലോമീറ്റർ ദൂരമാണ് സർവ്വീസ് നടത്തുക.

ഹൈഡ്രജന്‍ ട്രെയിന്‍ വടക്കന്‍ റെയില്‍വേയുടെ കീഴിലുള്ള ജിന്ദ്-സോണിപത് റൂട്ടിലാണ് സര്‍വീസ് നടത്തുക. ജിന്ദിനും സോണിപത്തിനും ഇടയില്‍ രണ്ട് റൗണ്ട് ട്രിപ്പുകള്‍ പൂര്‍ത്തിയാക്കും. എല്ലാ ദിവസവും ഏകദേശം 356 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.

മണിക്കൂറില്‍ 75 കിലോമീറ്റര്‍ മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടുന്ന ഈ ട്രെയിന്‍, റൂട്ടിലെ നിരവധി സ്റ്റേഷനുകളെ ബന്ധിപ്പിക്കും. ജിന്ദ് സിറ്റി, പാണ്ഡു പിന്ദാര, ലളിത് ഖേര, ഭാംബേവ, ഇഷാപൂര്‍ ഖേരി, ബുട്ടാന, ഖന്ദ്രായി, ഗൊഹാന, റബ്ര, ലാത്ത്, മോഹന (ഹരിയാന), ബര്‍വാസ്നി എന്നീ സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തിച്ചേരും അവസാന സ്റ്റോപ്പ് സോണിപത് ആണ്.

രണ്ട് ഡ്രൈവിംഗ് പവര്‍ കാറുകളും എട്ട് പാസഞ്ചര്‍ കോച്ചുകളും ഉള്‍പ്പെടെ 10 കോച്ചുകള്‍ ഈ ട്രെയിനില്‍ ഉണ്ടായിരിക്കും. 2,600 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നമോ ഗ്രീൻ റെയിൽ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ പൂർണമായും ഇന്ത്യൻ നിർമ്മിതമാണ്. സർവ്വീസ് ആരംഭിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന റെക്കോർഡും നമോ ഗ്രീൻ റെയിലിന് സ്വന്തമായി. ഹൈഡ്രജൻ ട്രെയിൻ എന്ന രാജ്യത്തിൻ്റെ സ്വപ്നം സാക്ഷാത്കരിച്ചു എന്ന് എക്സിൽ കുറിച്ച പ്രധാനമന്ത്രി ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു.