കുട്ടികളില്‍ പ്രായപരിധി അനുസരിച്ച് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ആലോചന

പുതിയ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരും.

 

സോഷ്യല്‍ മീഡിയ ഉപയോഗം ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍ വലുതാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു

കുട്ടികളില്‍ പ്രായപരിധി അനുസരിച്ച് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രം. ഇതിന്റെ ഭാഗമായി പുതിയ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരും. 8-12, 12-16, 16-18 പ്രായപരിധിയില്‍ ഉപയോഗം നിയന്ത്രിക്കാനാണ് തീരുമാനം. 
സോഷ്യല്‍ മീഡിയ ഉപയോഗം ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍ വലുതാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കേട്ടായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം സോഷ്യല്‍ മീഡിയ പൂര്‍ണമായും നിരോധിക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ സൂക്ഷ്മവും ഘട്ടംഘട്ടവുമായ സമീപനമാണ് പരിഗണിക്കുന്നതെന്നും ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പാര്‍ലമെന്റിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്.