ജമ്മുകശ്മീരിലെ റീസിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീര്‍ത്ഥാടകര്‍ യുപി സ്വദേശികളെന്ന് പൊലീസ്

ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് സൂചന ലഭിച്ചതായി സൈന്യം അറിയിച്ചു
 

ജമ്മുകശ്മീരിലെ റീസിയില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീര്‍ത്ഥാടകര്‍ യുപി സ്വദേശികളെന്ന് പൊലീസ്. ഇവരെ പൂര്‍ണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട നാല് പേര്‍ മരിച്ചത് വെടിയേറ്റാണ്. ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നതായി സുരക്ഷ സേന അറിയിച്ചു. മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ സമയത്ത് നടന്ന ഭീകരാക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി വിവരങ്ങള്‍ തേടിയതായും കര്‍ശന നടപടിക്ക്  നിര്‍ദേശം നല്‍കിയതായും ജമ്മു കശ്മീര്‍ ലഫ്.ഗവര്‍ണര്‍ അറിയിച്ചു. 

ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് സൂചന ലഭിച്ചതായി സൈന്യം അറിയിച്ചു.ഇന്നലെ വൈകിട്ടോടെയാണ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. നിയന്ത്രണം വിട്ട് വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു. സംഭവത്തില്‍ 10 പേര്‍ മരിച്ചു. 33 പേര്‍ക്ക് പരുക്കേറ്റു. ശിവ് ഖോഡിയില്‍ തീര്‍ഥാടനത്തിന് പോയവരാണ് മരിച്ചത്. മുഖംമൂടി ധരിച്ച രണ്ട് ഭീകരരാണ് ബസിനുനേരെ വെടിയുതിര്‍ത്തതെന്നാണ് വിവരം.