അനുമതി നിഷേധിച്ചു; രാഹുല്‍ ഗാന്ധിയുടെ ഇന്‍ഡോറിലെ 'ഛത്രോം കി ഗൂഞ്ച്' പരിപാടി സെപ്റ്റംബര്‍ 19 ലേക്ക് മാറ്റി

ബിജെപി സര്‍ക്കാരിന് രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നത് പേടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

 

ഛത്രോം കി ഗൂഞ്ചിന് ഇന്‍ഡോറിലെ സ്റ്റേഡിയം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചു. സെപ്റ്റംബര്‍ 12ന് ഇന്‍ഡോറില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന 'ഛത്രോം കി ഗൂഞ്ച്' പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. ഛത്രോം കി ഗൂഞ്ചിന് ഇന്‍ഡോറിലെ സ്റ്റേഡിയം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. രാഷ്ട്രീയ പരിപാടികള്‍ക്ക് ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടു നല്‍കരുതെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതോടെ പരിപാടി സെപ്റ്റംബര്‍ 19 ലേക്ക് മാറ്റിവച്ചതായി കോണ്‍ഗ്രസ് ബുധനാഴ്ച അറിയിക്കുകയായിരുന്നു. 

പുതിയ വേദി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. വിഷയത്തില്‍ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ബിജെപി സര്‍ക്കാരിന് രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നത് പേടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.