പ്രേതബാധയെന്ന് അവകാശവാദം: എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ
ലാൻഡിങിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യുവാവ്. ശനിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്.
ബെംഗളൂരു: ലാൻഡിങിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യുവാവ്. ശനിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. വിമാനം അപകടത്തിൽപ്പെടുമായിരുന്ന സാഹചര്യത്തിൽ പൈലറ്റിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
ഉത്തർപ്രദേശിലെ മൗ ജില്ലക്കാരനായ മുഹമ്മദ് അദ്നാൻ എന്ന യാത്രക്കാരനാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമം നടത്തിയത്. യാത്ര ആരംഭിച്ച് 15 മിനിറ്റുകൾ പിന്നിട്ടപ്പോൾ തന്നെ അദ്നാൻ എമർജൻസി വാതിലിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചിരുന്നു. വിമാനത്തിലെ ജീവനക്കാർ ഇത് ശ്രദ്ധിക്കുകയും ഇയാൾക്ക് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ ഇയാൾ ബാക്കി സമയം സാധാരണ രീതിയിൽ പെരുമാറിയെങ്കിലും ലാൻഡിങ് സമയത്ത് വീണ്ടും അപകടകരമായ രീതിയിൽ പെരുമാറുകയായിരുന്നു.
വിമാനം നിലത്തിറങ്ങാൻ വെറും 500 അടി മാത്രം ഉയരത്തിൽ നിൽക്കെ രാത്രി 10:20-ഓടെയാണ് അദ്നാൻ രണ്ടാമതും വാതിൽ തുറക്കാൻ ശ്രമിച്ചത്. ഈ സമയത്ത് വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങൾ ഉടൻ തന്നെ പൈലറ്റിന് മുന്നറിയിപ്പ് നൽകുകയും പൈലറ്റ് സന്ദർഭോചിതമായി ഇടപെട്ട് ലാൻഡിങ് ഒഴിവാക്കി വിമാനം വീണ്ടും ഉയർത്തുകയും ചെയ്തു. തുടർന്ന് 10:35-ഓടെ വിമാനം സുരക്ഷിതമായി താഴെയിറക്കിയതോടെയാണ് യാത്രക്കാർക്ക് ശ്വാസം നേരെ വീണത്. ക്രൂ അംഗങ്ങളുടെ സമയോചിതമായ ഇടപെടലിന് യാത്രക്കാർ നന്ദി രേഖപ്പെടുത്തി.
വിമാനം നിലത്തിറങ്ങിയ ഉടൻ തന്നെ അദ്നാനെ എയർലൈൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും സി.ഐ.എസ്.എഫിനും കൈമാറി. പോലീസിന്റെ ചോദ്യം ചെയ്യലിനിടെ തനിക്ക് "പ്രേതബാധ" ഏറ്റതാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ഇയാൾ അവകാശപ്പെട്ടു. എന്നാൽ പിന്നീട് പോലീസ് സ്റ്റേഷനിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, ഗോവയിൽ അവധിക്കാലം ആഘോഷിച്ച് മടങ്ങുകയാണെന്നും താൻ പിടിച്ചു വലിച്ചത് എമർജൻസി വാതിലിന്റെ ഹാൻഡിൽ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്.