പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിക്കും

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ ആര് അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

 

പ്രധാനമന്ത്രി മാപ്പ് പറയണമെന്നും, അയോധ്യ സംഭാവന കൊള്ളയില്‍ അടിയന്തര ചര്‍ച്ച വേണമെന്നുമുള്ള ആവശ്യങ്ങളില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്.

പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിക്കും. ദില്ലി പ്രതിഷേധത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കുമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പ്രതിപക്ഷം പൂര്‍ണ്ണമായി തള്ളി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ ആര് അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സംഭവത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും, അയോധ്യ സംഭാവന കൊള്ളയില്‍ അടിയന്തര ചര്‍ച്ച വേണമെന്നുമുള്ള ആവശ്യങ്ങളില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്.

അതേസമയം, പ്രതിപക്ഷം നിരന്തരം ആവശ്യങ്ങള്‍ മാറ്റിമറിക്കുകയാണെന്നും കോണ്‍ഗ്രസ് ഗോള്‍പോസ്റ്റ് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ തിരിച്ചടിച്ചു. ഇന്നത്തെ സമ്മേളനത്തിലും വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. ഈ വ്യാഴാഴ്ച പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാനിരിക്കെ, എഫ്.സി.ആര്‍.എ ഭേദഗതി ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായാണ് സൂചന. എന്നാല്‍ ബില്ല് അവതരിപ്പിക്കുന്ന കൃത്യമായ സമയം സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ സഭയുടെ പ്രവര്‍ത്തനം ഇന്നും സ്തംഭിക്കാനാണ് സാധ്യത.