ബെംഗളൂരു വിമാനത്താവളത്തില്‍ വീണ്ടും വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ്

കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തും. നിശ്ചിതസമയത്തില്‍ കൂടുതല്‍ വിമാനത്താളം പരിസരത്ത് തുടര്‍ന്നാലാണ് ഫീസ് ഈടാക്കുന്നത്. ഇവിടെ വിമാനം ഇറങ്ങുന്ന യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതിന് എത്തുന്ന വാഹനങ്ങള്‍ക്കാണ് ഫീസ്.
 

ബെംഗളൂരു:കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തും. നിശ്ചിതസമയത്തില്‍ കൂടുതല്‍ വിമാനത്താളം പരിസരത്ത് തുടര്‍ന്നാലാണ് ഫീസ് ഈടാക്കുന്നത്. ഇവിടെ വിമാനം ഇറങ്ങുന്ന യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതിന് എത്തുന്ന വാഹനങ്ങള്‍ക്കാണ് ഫീസ്.

സ്വകാര്യ കാറുകള്‍ക്ക് എട്ട് മിനിറ്റ് വരെ സൗജന്യമാണ്. എട്ട് മിനിറ്റില്‍ കൂടിയാല്‍ 13 മിനിറ്റ് വരെ 150 രൂപയും 13 മുതല്‍ 18 മിനിറ്റ് വരെ 300 രൂപയും നല്‍കണം. 18 മിനിറ്റില്‍ കൂടുതല്‍ സമയം ഇവിടെത്തുടര്‍ന്നാല്‍ വാഹനം പിടിച്ചെടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തിക്കും. പിന്നീട് അവിടെ എത്തി പിഴഅടയ്‌ക്കേണ്ടിവരും.

മഞ്ഞബോര്‍ഡുള്ള ടാക്‌സികള്‍, മറ്റ് വാണിജ്യവാഹനങ്ങള്‍ നിശ്ചിത പാര്‍ക്കിങ് സ്ഥലത്ത് മാത്രമേ നിര്‍ത്താന്‍ പാടുള്ളൂ. ഈ വാഹനങ്ങള്‍ക്ക് പത്തുമിനിറ്റുവരെ സൗജന്യമായി ഇവിടെ തുടരാം. ടെര്‍മിനല്‍ ഒന്നില്‍ എത്തുന്ന ഈ വാഹനങ്ങള്‍ പി-3, പി-4 പാര്‍ക്കിങ് സ്ഥലത്തും രണ്ടാം ടെര്‍മിനലില്‍ എത്തുന്നവ പി-2 പാര്‍ക്കിങ് സ്ഥലത്തും നിര്‍ത്തണം.

ഇതേസമയം യാത്രക്കാരെ ഇറക്കുന്നതിനായി ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പുതിയ നിര്‍ദേശം ബാധകമല്ല. ഇതിന് മുന്‍പ് കഴിഞ്ഞവര്‍ഷം മേയില്‍ ഇത്തരത്തില്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ടാക്‌സിക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.

വിമാനത്താവള പരിസരത്ത് വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് വാഹനങ്ങള്‍ക്ക് സമയപരിധിയും ഫീസും നിശ്ചയിച്ചതെന്നാണ് വിമാനത്താവളം അധികൃതരുടെ വിശദീകരണം.അനാവശ്യമായി കൂടുതല്‍സമയം വാഹനങ്ങള്‍ വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്നത് തിരക്കുണ്ടാകുന്നതിന് കാരണമാകുന്നു. ഇത് ഒഴിവാക്കാനും വാഹനങ്ങള്‍ സുഗമമായി വന്നുപോകുന്നതിനുമാണ് നിയന്ത്രണമെന്നും അധികൃതര്‍ വ്യക്തമാക്കി.