പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടി, രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതോടെ ലോക്സഭയും രാജ്യസഭയും ഉച്ച രണ്ടുവരെ നിർത്തിവെച്ചു.
വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ മറുപടി നൽകാൻ ആഭ്യന്തരമന്ത്രി ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധം. ജൂലൈ 20ന് സമ്മേളനം ആരംഭിച്ചതിനുശേഷം പ്രതിഷേധത്തെ തുടർന്ന് സഭ പലതവണ നിർത്തിവെക്കേണ്ടി വന്നിരുന്നു.
അതേസമയം, ലോക്സഭയിൽ ഇന്ന് രണ്ട് സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ലോക്‌സഭയിൽ കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിങ് ദി ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബിൽ, 2026 അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ദി ബാങ്കേഴ്‌സ് ബുക്ക്സ് എവിഡൻസ് ബിൽ, 2026 സഭയുടെ പരിഗണനക്കായി അവതരിപ്പിച്ചേക്കും. കൂടാതെ രാജ്യസഭയിൽ കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി എം.എസ്.എം.ഇ ഭേദഗതി ബിൽ: ചെറുകിട-ഇടത്തരം വ്യവസായ മേഖലയെ ശാക്തീകരിക്കുന്നതിനുള്ള ഭേദഗതി ബിൽ 2026 അവതരിപ്പിക്കും. വിവിധ നിയമനിർമാണ നടപടികൾ പൂർത്തിയാക്കുന്നതിനൊപ്പം മറ്റ് ബില്ലുകളെക്കുറിച്ചുള്ള ചർച്ചകളും നടക്കും.
കഴിഞ്ഞ ദിവസങ്ങളിൽ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026 പാർലമെന്റിന്റെ അംഗീകാരം നേടിയിരുന്നു.