പശ്ചിമേഷ്യന്‍ സംഘര്‍ഷം; പാചകവാതക പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാന്‍ നീക്കവുമായി എണ്ണ കമ്പനികള്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധി കുറയ്ക്കാന്‍ നീക്കവുമായി എണ്ണ കമ്പനികള്‍. വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളില്‍ നിറക്കുന്ന പാചകവാതകത്തിന്റെ അളവ് കുറച്ച് പ്രതിസന്ധി കുറയ്ക്കാനാണ് എണ്ണ കമ്പനികള്‍ ശ്രമിക്കുന്നത്.നിലവില്‍ വീടുകളില്‍ 14.2 കിലോ സിലിണ്ടര്‍ ആണ് ഉപയോഗിക്കുന്നത്.

 

 ദില്ലി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധി കുറയ്ക്കാന്‍ നീക്കവുമായി എണ്ണ കമ്പനികള്‍. വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളില്‍ നിറക്കുന്ന പാചകവാതകത്തിന്റെ അളവ് കുറച്ച് പ്രതിസന്ധി കുറയ്ക്കാനാണ് എണ്ണ കമ്പനികള്‍ ശ്രമിക്കുന്നത്.നിലവില്‍ വീടുകളില്‍ 14.2 കിലോ സിലിണ്ടര്‍ ആണ് ഉപയോഗിക്കുന്നത്. അതായത് ഒരു സിലിണ്ടറില്‍ 14.2 കിലോ പാചകവാതകമാണ് നിറയ്ക്കുന്നത്. സിലിണ്ടറില്‍ നിറയ്ക്കുന്ന എല്‍പിജിയുടെ അളവ് 10 കിലോയായി കുറച്ച് കൂടുതല്‍ പേരിലേക്ക് സിലിണ്ടര്‍ എത്തിക്കാനാണ് എണ്ണ കമ്പനികള്‍ ലക്ഷ്യമിടുന്നത്.

തൂക്കം കുറക്കുന്നതിന് അനുസരിച്ച് വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് മൂന്നിലൊന്ന് തൂക്കമാണ് കുറയുന്നത്. ഇതിനനുസരിച്ച് വിലയിലും കുറവുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക, വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു. 14.2 കിലോ ഗ്രാം ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് കൂട്ടിയത്. സര്‍ക്കാരിന്റെ അനുമതി വാങ്ങിയ ശേഷം നിറയ്ക്കുന്ന അളവില്‍ കുറവു വരുത്താനാണ് കമ്പനികള്‍ ആലോചിക്കുന്നത്.

അതേസമയം, എല്‍പിജി ബുക്കിങ് ഇടവേള 25ല്‍ നിന്ന് 45 ദിവസമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. അളവ് കുറയ്ക്കുന്നതിനോപ്പം ബുക്കിങ് ഇടവേള കുറച്ചില്ലെങ്കില്‍ 10 കിലോ ഗ്യാസ് സിലിണ്ടര്‍ 45 ദിവസം ഉപയോഗിക്കേണ്ടിവരും. ഇത് പ്രതിസന്ധി രൂക്ഷമാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. 
അളവുകുറക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബോട്ട്‌ലിങ് പ്ലാന്റുകളില്‍ തൂക്ക സംവിധാനം പുനഃക്രമീകരിക്കണം. അളവ് കുറച്ചത് സംബന്ധിച്ച് പുതിയ സ്റ്റിക്കര്‍ സിലിണ്ടറുകളില്‍ പതിക്കുകയും ചെയ്യും. വില ആനുപാതികമായി കുറയ്ക്കുമെന്നും കമ്പനി അധികൃതര്‍ പറയുന്നു.