'വിവാഹിതയായ ശേഷവും ബന്ധം തുടരാൻ നിർബന്ധിച്ചു, ബലമായി ഉമ്മവെച്ചു' ; വനിതാ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ ഗുരുതര ആരോപണവുമായി ഉദ്യോഗസ്ഥൻ
സഹപ്രവർത്തകയായ വനിതാ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥയുടെ ലൈംഗിക പീഡന പരാതിയിൽ ഗുരുതര ആരോപണവുമായി കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ. താനും പരാതിക്കാരിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ വിവാഹിതയായ ശേഷവും ബന്ധം തുടരാൻ യുവതി തന്നെ നിർബന്ധിച്ചെന്നും ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ ഉദയ് കൃഷ്ണ റെഡ്ഡി.
ഹൈദരാബാദ് : സഹപ്രവർത്തകയായ വനിതാ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥയുടെ ലൈംഗിക പീഡന പരാതിയിൽ ഗുരുതര ആരോപണവുമായി കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ. താനും പരാതിക്കാരിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ വിവാഹിതയായ ശേഷവും ബന്ധം തുടരാൻ യുവതി തന്നെ നിർബന്ധിച്ചെന്നും ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ ഉദയ് കൃഷ്ണ റെഡ്ഡി. ഉദയ് കൃഷ്ണക്കെതിരെ വനിതാ ട്രെയിനിയായ ഐപിഎസ് ഉദ്യോഗസ്ഥ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ യുവതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
ഹൈദരാബാദ് എറഗഡ്ഡയിലെ സുഹൃത്തിന്റെ വീട്ടിൽ തിങ്കളാഴ്ച രാവിലെ ബോധരഹിതനായി വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് ഉദയ്. തനിക്കെതിരെ ആരോപണമുന്നയിച്ച സഹപ്രവർത്തകയുമായി പ്രണയബന്ധമുണ്ടായിരുന്നെന്നും, വിവാഹശേഷവും ആ അടുപ്പം തുടരണമെന്ന് അവർ നിർബന്ധിച്ചിരുന്നെന്നും ഉദയ് കൃഷ്ണ റെഡ്ഡി പറയുന്നു. അതേസമയം അമിത അളവിൽ മദ്യം ഉള്ളിൽ ചെന്നതാണ് ഉദയ് കൃഷ്ണ റെഡ്ഡിയുടെ ബോധക്ഷയത്തിന് കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചു. ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന രീതിയിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഹൈദരാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനം നേടുന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. മോശം സന്ദേശങ്ങൾ അയച്ചു, അധിക്ഷേപകരമായി സംസാരിച്ചു, ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. റെഡ്ഡി തനിക്ക് വാട്‌സ്ആപ്പിലൂടെ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചതായും സഹ-പ്രൊബേഷണർമാർക്ക് മുന്നിൽ തന്നെക്കുറിച്ച് മോശമായ പരാമർശങ്ങൾ നടത്തിയതായും യുവതി തന്റെ പരാതിയിൽ ആരോപിച്ചു.