വിവാഹ മോചനത്തിന് നോട്ടീസയച്ചു ; ഭാര്യയെ വെടിവച്ച് കൊന്ന് യുവാവ്

തമിഴ്നാട് സേലം സ്വദേശികളായ ഇരുവരും 2011 ലാണ് വിവാഹിതരായത്.

 

യൂണിയന്‍ ബാങ്കിലെ അസിസ്റ്റന്റ് മാനേജരായ ഭൂവനേശ്വരിയാണ് കൊല്ലപ്പെട്ടത്.

വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനായി നോട്ടീസയച്ച ഭാര്യയെ യുവാവ് വെടിവച്ച് കൊന്നു. ബംഗളൂരുവിലാണ് സംഭവം. യൂണിയന്‍ ബാങ്കിലെ അസിസ്റ്റന്റ് മാനേജരായ ഭൂവനേശ്വരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാലമുരുഗനെ പൊലീസ് അറസ്റ്റ് ചെയ്തു.


തമിഴ്നാട് സേലം സ്വദേശികളായ ഇരുവരും 2011 ലാണ് വിവാഹിതരായത്. 2018 ല്‍ ബാലമുരുഗന്‍ സ്വകാര്യ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോയിന്‍ ചെയ്തതോടെ കുടുംബത്തോടെ ബംഗളൂരുവിലേക്ക് മാറി. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ബാലമുരുഗന്‍ കഴിഞ്ഞ നാലു വര്‍ഷമായി തൊഴില്‍രഹിതനാണ്. ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായതോടെ ഒന്നര വര്‍ഷത്തോളമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. കുട്ടികളുമായി ഭൂവനേശ്വരി രാജാജി നഗറിലാണ് കഴിഞ്ഞിരുന്നത്.

ഭുവനേശ്വരിക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് വഴക്ക് രൂക്ഷമായതോടെയാണ് മാറി താമസിച്ചത്. ഒരാഴ്ച മുമ്പ് ഭുവനേശ്വരി ബാലമുരുഗന് വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനുള്ള നോട്ടീസ് അയച്ചു. നോട്ടീയ് കൈപ്പറ്റിയ ബാലമുരുഗന്‍ ചൊവ്വാഴ്ച ഭുവനേശ്വരി ജോലികഴിഞ്ഞ് മടങ്ങിവരും വരെ കാത്തു നിന്നു. വീടിന് സമീപമെത്തിയപ്പോള്‍ നാലു റൗണ്ട് വെടിയുതിര്‍ത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ഭുവനേശ്വരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങി. പ്രതിയ്ക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതടക്കം അന്വേഷണം നടന്നുവരികയാണ്.