പരീക്ഷാ സംവിധാനം ആര്‍ക്കും തകര്‍ക്കാനാകില്ല; കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ്: അമിത് ഷാ

ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പങ്കുവെച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം.

 

പുതിയ തലമുറയുടെ ഭാവി സുരക്ഷിതമാക്കാന്‍ മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയാണ്.

രാജ്യത്തെ പരീക്ഷാ പരിഷ്‌കാരങ്ങള്‍ക്കായി രൂപീകരിച്ച ഉന്നതതല ടാസ്‌ക് ഫോഴ്സ് പരീക്ഷാ സംവിധാനത്തിന്റെ പവിത്രത തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ തലമുറയുടെ ഭാവി സുരക്ഷിതമാക്കാന്‍ മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയാണ്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലുള്ള കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുമെന്നും അമിത് ഷാ എക്‌സിലൂടെ അറിയിച്ചു. ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പങ്കുവെച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം.


പുതിയ തലമുറയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സമഗ്രമായ പരീക്ഷാ പരിഷ്‌കാരങ്ങള്‍ക്കുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്. നമ്മുടെ പരീക്ഷാ സംവിധാനത്തിന്റെ പവിത്രത തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഈ ടാസ്‌ക് ഫോഴ്സ് ഉറപ്പാക്കും. ചോദ്യപ്പേപ്പര്‍ ചോര്‍ത്തുന്ന കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കും. ഭാവിയില്‍ ഈ കുറ്റം ചെയ്യാന്‍ ആരും ധൈര്യപ്പെടാത്ത സാഹചര്യം ഉണ്ടാക്കുമെന്നും അമിത് ഷാ പറഞ്ഞു.

പ്രമുഖ ടെക്നോളജി വിദഗ്ദ്ധന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ പരീക്ഷാ പരിഷ്‌കാരങ്ങള്‍ക്കായി ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. ടാസ്‌ക് ഫോഴ്സ് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സാങ്കേതികവിദ്യയുടെ സഹായത്തോടെ വിശ്വസനീയവും സുതാര്യവുമായ ഒരു പരീക്ഷാ സംവിധാനം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.