മുസ്‌ലിം സ്ത്രീകൾ കൂടുതൽ പ്രസവിക്കുന്നു, ഹിന്ദു സ്ത്രീകൾ പിറകിലാവുന്നു ; വിദ്വേഷ പ്രസംഗം നടത്തിയ ആർ.എസ്.എസ് നേതാവിനെതിരെ കേസ് 

 

മംഗളൂരു : പുത്തൂർ താലൂക്കിലെ ഉപ്പലിഗെയിൽ ദീപോത്സവ പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയ മുതിർന്ന ആർ.എസ്.എസ് നേതാവ് ഡോ. കല്ലഡ്ക പ്രഭാകർ ഭട്ടിനെതിരെ ദക്ഷിണ കന്നട പൊലീസ് കേസെടുത്തു. യൂടയൂബ് ചാനലിൽ പ്രസംഗം കണ്ട ഈശ്വരി പദ്മൂഞ്ച നൽകിയ പരാതിയിലാണ് കേസ്.

മുസ്‌ലിം സ്ത്രീകൾ കൂടുതൽ പ്രസവിക്കുന്നതും ഇക്കാര്യത്തിൽ ഹിന്ദു സ്ത്രീകൾ പിറകിലാവുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം. ഉള്ളാളിലെ മുസ്‌ലിം ജനസംഖ്യ വർധന പ്രത്യേകം എടുത്തു പറഞ്ഞ പ്രസംഗത്തിൽ, ഹിന്ദു സ്ത്രീകൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഭട്ടിന്റെ പ്രസംഗം മതങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതാണെന്ന് ഈശ്വരി പദ്മുഞ്ച പരാതിയിൽ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൂർ റൂറൽ പൊലീസ് ഭട്ടിനും പരിപാടിയുടെ സംഘാടകർക്കുമെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 79, 196, 299, 302, 3(5) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അതേ ദിവസം തന്നെ സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരും ഈ വിഡിയോ റിപ്പോർട്ട് ചെയ്യുകയും നടപടിയെടുക്കാൻ ജില്ലാ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.